കസ്റ്റഡിയിലായിരുന്ന ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥരെ പാകിസ്താന്‍ വിട്ടയച്ചു

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ജീവനക്കാരെ പാകിസ്താന്‍ വിട്ടയച്ചു. തിങ്കളാഴ്ച രാവിലെയാണ് ഇരുവരെയും പാകിസ്താന്‍ കസ്റ്റഡിയിലെടുത്തത്. ഇന്ത്യന്‍ എംബസിയിലെ ഡ്രൈവറും സിഐഎസ്എഫ് ഉദ്യോഗസ്ഥനും ആണ് ഇവരെന്നാണ് വിവരം. കാണാതായി ഏഴ് മണിക്കൂറുകള്‍ക്ക് ശേഷമാണ് ഇവരെ കസ്റ്റഡിയിലെടുത്ത വിവരം പാകിസ്താന്‍ അറിയിച്ചത്. പാകിസ്താന്‍ പൊലീസി ഇരുവരെയും ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അധികൃതര്‍ക്ക് കൈമാറി. ഇസ്ലാമാബാദിലെ സെക്രട്ടേറിയറ്റ് പൊലീസ് സ്റ്റേഷനില്‍ വച്ചാണ് ഇരുവരെയും കൈമാറിയത്. ഇക്കാര്യം ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ വാഹനം അപകടത്തില്‍ പെട്ടുവെന്നും സംഭവസ്ഥലത്ത് വച്ച് രണ്ട് പേരെ പാക് പൊലീസ് കസ്റ്റഡിയില്‍ എടുത്തതായും പാകിസ്താന്‍ പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു. പിന്നീട് ഇന്ത്യന്‍ ആഭ്യന്തര മന്ത്രാലയം പാക് നയതന്ത്ര പ്രതിനിധിയെ വിളിച്ച് ശാസിക്കുകയും ചെയ്തു. ഇനി രണ്ട് ഉദ്യോഗസ്ഥരെയും വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കും. ഇരുവര്‍ക്കും പരുക്കുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഡല്‍ഹിയിലെ പാകിസ്താന്‍ ഹൈക്കമ്മീഷനിലെ രണ്ട് പാകിസ്താന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ ചാരവൃത്തി കേസില്‍ നാടുകടത്തിയതിന് പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ കാണാതായത്. പാകിസ്താന്‍ ഹൈക്കമ്മീഷനിലെ അബിദ് ഹുസൈന്‍, മുഹമ്മദ് താഹിര്‍ എന്നീ രണ്ട് ഉദ്യോഗസ്ഥരെയാണ് ചാരവൃത്തി കേസില്‍ നാടുകടത്തിയത്. കഴിഞ്ഞ ദിവസങ്ങളില്‍ പാകിസ്താന്‍ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇന്ത്യന്‍ പ്രതിനിധികള്‍ക്ക് നേല്‍ നിരീക്ഷണം ശക്തമാക്കിയതില്‍ പാകിസ്താനെ ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു.