കൊറോണ വൈറസ് ; മരണനിരക്ക് കുറയ്ക്കാന്‍ മരുന്ന് കണ്ടെത്തി എന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല

കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ഡെക്സാമെത്തസോണ്‍ എന്ന മരുന്ന് ഫലപ്രദമാണെന്ന് ഓക്സ്ഫോര്‍ഡ് സര്‍വകലാശാല. ഡോസ് കുറഞ്ഞ ഡെക്സാമെത്തസോണ്‍ മരണനിരക്ക് കുറയ്ക്കുമെന്ന് പഠനങ്ങളില്‍ കണ്ടെത്തിയെന്ന് യു.കെയിലെ വിദഗ്ധര്‍ പറയുന്നു. വെന്റിലേറ്ററില്‍ കഴിയുന്ന രോഗികളുടെ മരണനിരക്ക് മൂന്നിലൊന്നായും നേരായി ശ്വസിക്കാനാവുന്നവരിലെ മരണനിരക്ക് അഞ്ചിലൊന്നായും കുറയ്ക്കാനാകുമെന്നും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടനില്‍ രോഗവ്യാപനത്തിന്റെ തുടക്കം മുതല്‍ ഈ മരുന്ന് പ്രയോഗിച്ചുവെന്നും ഇതുവരെ 5000 ത്തോളം പേരുടെ ജീവന്‍ രക്ഷിക്കാനായെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരണനിരക്ക് കുറയ്ക്കാന്‍ പറ്റാവുന്ന ഏക മരുന്ന് ഇതാണെന്നും ഇതൊരു മികച്ച കണ്ടെത്തലാണെന്നും ഓക്സ്ഫോര്‍ഡ് സര്‍വകാലാശാലയിലെ ചീഫ് ഇന്‍വസ്റ്റിഗേറ്റര്‍ പ്രൊഫ. പീറ്റര്‍ ഹോര്‍ബി പറഞ്ഞു.

ബ്രിട്ടന്‍ സര്‍ക്കാരിന്റെ പ്രധാന ശാസ്ത്ര ഉപദേഷ്ടാവായ പാട്രിക്ക് വാല്ലന്‍സും മരുന്ന് പ്രയോജനപ്രദമാണെന്ന് അഭിപ്രായപ്പെട്ടു. ചെലവ് വളരെ കുറഞ്ഞ മരുന്നായതിനാല്‍ കൊവിഡ് പ്രതിരോധത്തിന് ഡെക്സാമെത്തസോണ്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. അന്താരാഷ്ട്ര മാധ്യമങ്ങളെല്ലാം ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.