പ്രവാസികളുടെ മടക്കയാത്ര ; എംബസികള്‍ക്ക് നിസ്സംഗ നിലപാട്

കേരള സര്‍ക്കാരിന്റെ നിര്‍ബന്ധ ബുദ്ധി നാല് രാജ്യങ്ങളിലെ മലയാളികളെ കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സൌദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളിലെ മലയാളികള്‍ക്കാണ് തിരിച്ചടിയായത്. എന്നാല്‍ നിലവിലെ രീതി തുടരാന്‍ അനുവദിച്ചത്. യു.എ.ഇയിലെയും ഖത്തറിലെയും പ്രവാസികള്‍ക്ക് ആശ്വാസമായി. കേരളത്തിലേക്ക് മടങ്ങുന്ന ഗള്‍ഫ് പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ കടും പിടിത്തമാണ് പ്രവാസികളെ അക്ഷരാര്‍ത്ഥത്തില്‍ വെട്ടിലാക്കിയത്.

സംവിധാനങ്ങളുടെ അപര്യാപ്തതയും പ്രായോഗിക ബുദ്ധിമുട്ടുകളും ചേര്‍ന്ന് സൗദി ഉള്‍പ്പെടെ നാല് ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്ര ഞായറാഴ്ച മുതല്‍ അസാധ്യമാക്കി മാറ്റും. വ്യത്യസ്ത നിയമങ്ങളുള്ള ഈ രാജ്യങ്ങളില്‍നിന്ന് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സമ്പാദിച്ച് യാത്രനടത്തുക പ്രായോഗികമല്ല എന്നതു തന്നെ കാരണം.

യു.എ.ഇ വിമാനത്താവളങ്ങളില്‍ മാത്രമാണ് റാപിഡ് പരിശോധനക്ക് അനുമതിയുള്ളത്. ഖത്തര്‍, സൗദി, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍ എന്നിവിടങ്ങളില്‍ ഈ സംവിധാനം ഇല്ല. തെര്‍മല്‍ ടെസ്റ്റിലൂടെ, പ്രത്യക്ഷത്തില്‍ രോഗലക്ഷണങ്ങളില്ലാത്തവരെ യാത്രക്ക് അനുവദിക്കുകയാണ് ഇവിടങ്ങളിലെ രീതി. ഖത്തറില്‍ ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിക്കുന്ന ഇഫ്തിറാസ് ആപ്പ് മതിയെന്ന മുഖ്യമന്ത്രിയുടെ വെളിപ്പെടുത്തല്‍ പ്രവാസി സമൂഹം സ്വാഗതം ചെയ്തു.

കേന്ദ്ര ഇടപെടല്‍ മുഖേന എംബസികള്‍ മുന്‍കൈയെടുത്ത് ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയില്ലെങ്കില്‍ സൗദി ഉള്‍പ്പെടെ നാലു രാജ്യങ്ങളിലെ പ്രവാസികളുടെ യാത്ര മുടങ്ങും. കൃത്യതയില്ലാത്ത റാപിഡ് ടെസ്റ്റ് ഈ രാജ്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ല. സര്‍ട്ടിഫിക്കറ്റ് ലഭിക്കുക എന്നതും എളുപ്പമല്ല. സൗദിയില്‍ മുപ്പതിനായിരം മുടക്കിയാലേ സ്വകാര്യ ലാബുകളില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് ലഭിക്കൂ. ചെലവ് കുറഞ്ഞ ട്രൂനാറ്റ് ടെസ്റ്റും ഗള്‍ഫില്‍ പലേടങ്ങളിലും ലഭ്യമല്ല. ബഹ്‌റൈനില്‍ മാത്രമാണ് പി.സി.ആര്‍ ടെസ്റ്റ് കുറഞ്ഞ ചെലവില്‍ സ്വകാര്യ ആശുപത്രികള്‍ മുഖേന നടക്കാനുള്ള സാധ്യത.