ഇനിമുതല്‍ സാനിട്ടൈസര്‍ വില്‍ക്കുന്നതിന് ലൈസന്‍സ് വേണം, ഇല്ലെങ്കില്‍ കര്‍ശന നടപടി

സംസ്ഥാനത്ത് ലൈസന്‍സ് ഇല്ലാതെ സാനിട്ടൈസര്‍ വില്പന നടത്തിയാല്‍ നിയമനടപടി. കോവിഡ് വ്യാപകമായതോടെ ഗുണനിലവാരമില്ലാത്ത സാനിട്ടൈസര്‍ ഉല്‍പാദിപ്പിക്കുന്നതും വില്‍ക്കുന്നതും വര്‍ധിച്ചു. കോഴിക്കോട് കൊച്ചി തൃശൂര്‍ എന്നിവിടങ്ങളില്‍ നിന്ന് ഗുണനിലവാരമില്ലാത്തവ പിടിച്ചെടുത്തു. ഇതെത്തുടര്‍ന്നാണ് ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക് നിയമത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രണം കൊണ്ടുവരുന്നത്.

അനുമതിയില്ലാതെ സാനിട്ടൈസര്‍ നിര്‍മിച്ചാല്‍ നടപടിയെടുക്കുമെന്നു ഡ്രഗ്‌സ് കണ്‍ട്രോളര്‍ കെ.ജെ ജോണ്‍ പറഞ്ഞു. ഇതനുസരിച്ച് സൂപ്പര്‍ മാര്‍ക്കറ്റ് അടക്കമുള്ള ചില്ലറ വില്‍പനശാലകള്‍ സാനിട്ടൈസര്‍ വില്‍ക്കണമെങ്കില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം നിഷ്‌കര്‍ഷിക്കുന്ന 20 A ലൈസന്‍സ് എടുക്കണം. മൊത്തവിതരണക്കാര്‍ക്ക് 20 B ലൈസന്‍സും. മരുന്ന് വിതരണക്കാര്‍ക്കും വില്‍പന കേന്ദ്രങ്ങള്‍ക്കും ലൈസന്‍സുള്ളതിനാല്‍ ഈ നിബന്ധന ബാധകമല്ല.

ഓരോ ജില്ലയിലേയും അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഓഫീസില്‍ നിന്ന് ലൈസന്‍സ് എടുക്കാം. അതേസമയം ആയുര്‍വേദ ലൈസന്‍സിന് കീഴില്‍ ഉല്‍പാദിപ്പിക്കുന്ന സാനിട്ടൈസറുകള്‍ വില്‍ക്കാന്‍ ലൈസന്‍സ് വേണ്ട. സൗന്ദര്യ വര്‍ധക വസ്തു ഉല്‍പാദന ലൈസന്‍സ് പ്രകാരം നിര്‍മിക്കുന്ന അണുനശീകരണം സാധ്യമല്ലാത്ത സാനിട്ടൈസര്‍ വില്‍ക്കാന്‍ അനുവദിക്കില്ലെന്നും ഡ്രഗ്‌സ് കണ്‍ട്രോളര്‍ പറഞ്ഞു.