പ്രവാസികള്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് വേണ്ട ; പിപിഇ കിറ്റ് മതിയെന്ന് സര്‍ക്കാര്‍
പ്രവാസികള്‍ക്ക് നാട്ടിലേക്ക് വരാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് അത്യാവശ്യം എന്ന നിബന്ധനയില്‍ ഇളവ് വരുത്തി സംസ്ഥാന സര്‍ക്കാര്‍. പരിശോധനാ സംവിധാനമില്ലാത്ത നാല് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ പിപിഇ കിറ്റുകള്‍ ധരിച്ചാല്‍ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. വിമാന കമ്പനികളോട് പിപിഇ കിറ്റ് സൌകര്യം ഏര്‍പ്പെടുത്തണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടും.
ട്രൂനാറ്റ് പരിശോധന നടത്തണമെന്ന ആവശ്യത്തോട് ഗള്‍ഫ് രാജ്യങ്ങള്‍ അനുകൂലമായി പ്രതികരിക്കാതിരുന്നതോടെയാണ് മുന്‍നിലപാടില്‍ അയവ് വരുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. പരിശോധനാ സൗകര്യമില്ലാത്ത സൗദി, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ഇളവ്. ഇവര്‍ പിപിഇ കിറ്റുകള്‍ ധരിച്ച് വേണം വിമാനത്തില്‍ യാത്ര ചെയ്യാന്‍. ഖത്തറിലും യുഎഇയിലും പരിശോധനാ സൗകര്യങ്ങളുള്ളത് കൊണ്ട് ഇവിടെ നിന്ന് വരുന്നവര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്.
വിമാന കമ്പനികള്‍ തന്നെ പിപിഇ കിറ്റ് യാത്രക്കാര്‍ക്ക് നല്‍കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഇതിന്റെ ചെലവ് ആര് വഹിക്കണം, എന്ന് മുതല്‍ നടപ്പാക്കണം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ സെക്രട്ടറിതല ചര്‍ച്ച നടത്തും. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധനയില്‍ നല്‍കിയ ഇളവ് ഇന്ന് രാത്രിയോടെയാണ് അവസാനിക്കാനിക്കുന്നത്. ആവശ്യത്തിന് പിപിഇ കിറ്റ് ലഭ്യമായില്ലെങ്കില്‍ സര്‍ട്ടിഫിക്കറ്റില്‍ നല്‍കിയ ഇളവ് കുറച്ച് ദിവസം കൂടി നീട്ടുന്നതിനെ കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
മന്ത്രിസഭാ തീരുമാനങ്ങള്‍ പ്രായോഗികമാണോയെന്ന് പരിശോധിക്കണമെന്ന് ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. പിപിഇ കിറ്റ് സുഗമമായി ലഭിക്കുമോ, തുക പ്രവാസികള്‍ക്ക് താങ്ങാനാകുമോ എന്നൊക്കെ പരിശോധിക്കണം. ഇക്കാര്യങ്ങളില്‍ അടിയന്തര നടപടികളുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അതിഥി തൊഴിലാളികള്‍ക്കുള്ള സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് ലഭിച്ചില്ല. പ്രവാസികളെ കൃത്യ സമയത്ത് നാട്ടിലെത്തിച്ചിരുന്നെങ്കില്‍ ഇത്രയും മരണം സംഭവിക്കില്ലായിരുന്നു.
പിപിഇ കിറ്റിന്റെ ചിലവ് സര്‍ക്കാര്‍ വഹിക്കണമെന്നും ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇപ്പോഴെങ്കിലും സര്‍ക്കാര്‍ നിലപാട് മാറ്റിയത് നന്നായെന്ന് പി കെ കുഞ്ഞാലിക്കുട്ടി എംപി പറഞ്ഞു. യുഡിഎഫ് നടത്തിയ സമരത്തിന്റെ വിജയമാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്ന് എം കെ മുനീര്‍ പറഞ്ഞു. അതേസമയം പിപിഇ കിറ്റുകള്‍ നല്‍കുന്നതിന് വിമാനക്കമ്പനികള്‍ സൗകര്യമൊരുക്കുമെങ്കിലും അതിനുള്ള ചെലവ് ആര് വഹിക്കേണ്ടി വരും എന്നതില്‍ വ്യക്തതയായിട്ടില്ല.