സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ റദ്ദാക്കി

സിബിഎസ്ഇ 10, 12 ക്ലാസുകളിലേക് ജൂലൈ ഒന്നുമുതല്‍ 15വരെ നടത്താനിരുന്ന ശേഷിക്കുന്ന പരീക്ഷകള്‍ റദ്ദാക്കി. സുപ്രീം കോടതിയെ കേന്ദ്ര സര്‍ക്കാരും സിബിഎസ്ഇയുമാണ് ഇക്കാര്യം അറിയിച്ചത്. പരീക്ഷകള്‍ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഒരുവിഭാഗം രക്ഷിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഐസിഎസ്ഇ, ഐഎസ്സി പരീക്ഷകളുടെ തീരുമാനവും ഇന്നുണ്ടാകാനാണ് സാധ്യത. ജെഇഇ, നീറ്റ് പ്രവേശന പരീക്ഷകളിലും നേരിയ മാറ്റമുണ്ടായേക്കും

സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മെഹ്ത്തയാണ് കേന്ദ്ര സര്‍ക്കാരിനും ബോര്‍ഡിനും വേണ്ടി ഹാജരായത്. ഇന്ന് വൈകുന്നേരത്തോടെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. രക്ഷിതാക്കള്‍ക്ക് വേണ്ടി റിഷി മല്‍ഹോത്രയാണ് ഹാജരായത്. കൊറോണ വ്യാപനം ശക്തിയായി തുടരുന്ന സാഹചര്യത്തില്‍ പരീക്ഷക്ക് ഹാജരാകുന്നത് കുട്ടികളുടെ സുരക്ഷയെ ബാധിക്കുമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. രാജ്യത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ സിബിഎസ്ഇ പരീക്ഷ റദ്ദാക്കിയ കാര്യം രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി.

പ്രാക്ടിക്കല്‍ പരീക്ഷയുടെയോ ഇന്റേണല്‍ അസസ്‌മെന്റിന്റെയോ അടിസ്ഥാനത്തില്‍ മാര്‍ക്ക് നല്‍കാനാണ് സിബിഎസ്ഇ ഇവിടെ തീരുമാനിച്ചതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനകം നടത്തിയ മൂന്ന് പരീക്ഷകളുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥി മാര്‍ക്ക് തയ്യാറാക്കുക. ഇക്കാര്യത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരാതിയുണ്ടെങ്കില്‍ പിന്നീട് ഇംപ്രൂവ്‌മെന്റിന് അവസരമൊരുക്കുമെന്നും സോളിസിറ്റര്‍ ജനറല്‍ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാല്‍ ഈ ഇംപ്രൂവ്‌മെന്റു പരീക്ഷകള്‍ എന്ന് നടക്കും എന്ന കാര്യത്തില്‍ ഒരു കൃത്യതയും സോളിസീറ്റര്‍ ജനറല്‍ പറഞ്ഞിട്ടില്ല. എന്നാണോ സാഹചര്യം അനുകൂലമാകുന്നത് അതിന്റെ അടുത്ത സമയത്ത് പരീക്ഷകള്‍ നടത്തുമെന്നാണ് കോടതിയുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞത്.