കൊറോണ ; ഉപദേശവും ബോധവല്‍ക്കരണവും നിര്‍ത്തി കടുത്ത നടപടിയും പിഴയും സ്വീകരിക്കാന്‍ കേരളാ പോലീസ്

ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ സംസ്ഥാനത്ത് വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ കേരളാ പോലീസ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 6 ജില്ലകളില്‍ പോലീസിന് അതീവ ജാഗ്രത നിര്‍ദ്ദേശമാണ് നല്‍കിയിരിയ്ക്കുന്നത്. തിരുവനന്തപുരം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ഉള്‍പ്പെടെയുള്ള ജില്ലകളിലാണ് ജാഗ്രത.

ഇത്രയുംനാള്‍ ബോധവല്‍ക്കരണമായിരുന്നെന്നും ഇന്ന് മുതല്‍ നിയമം നടപ്പിലാക്കുമെന്ന് ഡിജിപി:ലോക്നാഥ് ബെഹ്റ പറഞ്ഞു. മാസ്‌ക് ഇല്ലാതെ പുറത്തിറങ്ങിയാലും ശാരീരിക അകലം പാലിച്ചില്ലെങ്കിലും കേസെടുക്കും. അറസ്റ്റും പിഴയും ഉണ്ടാകും. ജനക്കൂട്ടം കണ്ടാല്‍ പോലീസിനെ അറിയിക്കണം. ജനക്കൂട്ടത്തിന്റെ വീഡിയോയും ഫോട്ടോയും പോലീസിന് അയയ്ക്കാം.

ശാരീരിക അകലം പാലിച്ച് ആളുകളെ കൊണ്ടുപോയില്ലെങ്കില്‍ വാഹനം പിടിച്ചെടുക്കും. വിമാനത്താവളത്തില്‍ വരുന്ന ആളുകള്‍ നേരെ വീട്ടിലേക്കു പോകണം. ബന്ധുക്കളുടെ വീട്ടിലോ ഹോട്ടലിലോ പോകാന്‍ അനുവദിക്കില്ല. റോഡുകളില്‍ ബാരിക്കേഡ് ഉണ്ടാകും. കണ്ടെയ്ന്‍മെന്റ് സോണില്‍നിന്ന് പുറത്തേക്കോ അകത്തേക്കോ യാത്ര അനുവദിക്കില്ല, അദ്ദേഹം പറഞ്ഞു.

രോഗവ്യാപനത്തിന്റെ അപകടം ജനങ്ങള്‍ക്ക് മനസിലാകാത്തതിനാലാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നതെന്ന് ഡിജിപി പറഞ്ഞു. ലോക്ഡൗണില്‍ നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും പിന്നീടത് കുറഞ്ഞു. ഒരാഴ്ചയായി കേസുകള്‍ വര്‍ധിക്കുന്നു. കോവിഡിന്റെ സമൂഹവ്യാപനമാണ് ആശങ്ക. എന്നാല്‍, കുറേ ആളുകള്‍ക്ക് ഇതു മനസിലാകുന്നില്ല, അദ്ദേഹം പറഞ്ഞു.

ജനങ്ങളുടെ ജാഗ്രത കുറയുന്നതിനാലാണ് നിയന്ത്രണം കടുപ്പിക്കുന്നത്. പൊലീസ് ഇറങ്ങുന്നത് സാമൂഹിക അകലം ഉറപ്പാക്കാനാണെന്നും ഡിജിപി പറഞ്ഞു. സംസ്ഥാനത്തെ 90 ശതമാനം പോലീസുകാരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്. കോവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് ഇനി ഉപദേശമോ ബോധവത്കരണമോ ഉണ്ടാകില്ല. പകരം കടുത്ത പിഴയും നടപടിയുമെടുത്ത് പോകാനാണ് പോലീസിന്റെ തീരുമാനം. ഹോം ഗാര്‍ഡുകള്‍ അടക്കം 90 ശതമാനം പോലീസ് ഉദ്യോഗസ്ഥരെയും കോവിഡ് ഡ്യൂട്ടിക്ക് വിന്യസിച്ചിട്ടുണ്ട്.
തൃശൂര്‍ ജില്ല ഭാഗികമായി അടച്ചു. കൊച്ചിയിലെ കണ്ടെയ്ന്‍മന്റ് സോണുകളില്‍ കടുത്ത ജാഗ്രത ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ പ്രധാന മാര്‍ക്കറ്റുകളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി. കടകളില്‍ ഒരേ സമയം അഞ്ച് പേര്‍ക്കാണ് പ്രവേശനം.