രഹ്ന ഫാത്തിമയെ അറസ്റ്റുചെയ്യാന്‍ തയ്യാറായി പോലീസ് ; കേസെടുത്തതില്‍ ഭയമില്ല എന്ന് രഹന ഫാത്തിമ

കുട്ടികള്‍ക്ക് ചിത്രം വരയ്ക്കാന്‍ നഗ്‌ന ശരീരം നല്‍കി എന്ന കുറ്റത്തിന് രഹ്ന ഫാത്തിമയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് നീക്കം. ഇതിന്റെ ഭാഗമായി പൊലീസ് രഹ്നയുടെ ഫ്ളാറ്റ് റെയ്ഡ് ചെയ്തു.രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്‍ത്താവ് മനോജ് പൊലീസിനെ അറിയിച്ചു. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹ മാധ്യമത്തിലൂടെ അര്‍ദ്ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗം എടുത്ത കേസിലായിരുന്നു റെയ്ഡ്.

സൗത്ത് സി ഐ കെ ജി അനീഷിന്റെ നേതൃത്വത്തില്‍ വനിതാ പൊലീസ് അടങ്ങിയ സംഘമാണ് ഫ്ളാറ്റില്‍ എത്തിയത്. ചിത്രം വരയ്ക്കാനുപയോഗിച്ച പെയ്ന്റും ബ്രഷ് അടക്കമുള്ളവ പൊലീസ് സീല്‍ ചെയ്തു. രഹ്നയെ അറസ്റ്റുചെയ്യാനാണെത്തിയതെന്ന് പൊലീസ് അറിയിച്ചു. രഹ്ന സ്ഥലത്തില്ലെന്നും മടങ്ങിയെത്തിയാല്‍ പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും ഭര്‍ത്താവ് മനോജ് പറഞ്ഞു.

അതേസമയം കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ. മുന്‍കൂര്‍ ജാമ്യത്തിനോ ഒളിച്ച് പോകാനോ ഉദ്ദേശിക്കുന്നില്ല. നഗ്നത പ്രദര്‍ശിപ്പിച്ച് വരുമാനമുണ്ടാക്കുകയായിരുന്നില്ല ലക്ഷ്യം. നിയമങ്ങള്‍ പാലിച്ച് തന്നെയാണ് ദൃശ്യങ്ങള്‍ യൂ ടൂബിലിട്ടതെന്നും രഹ്ന പറയുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന ആശയം പ്രചരിപ്പിക്കാനാണ് താന്‍ ശ്രമിച്ചതെന്നും രഹ്ന പറഞ്ഞു. പ്രായപൂര്‍ത്തിയാവാത്ത കുട്ടിയെ കൊണ്ട് തന്റെ അര്‍ദ്ധനഗ്‌ന ശരീരത്തില്‍ ചിത്രം വരപ്പിച്ച സംഭവത്തിലാണ് രഹ്നക്കെതിരെ പൊലീസ് കേസെടുത്തത്. പോസ്‌കോ നിയമപ്രകാരവും ഐ ടി ആക്ട് പ്രകാരവുമാണ് കേസ്.