ഷംന കാസിമിനെ ബ്ലാക്ക് മെയിലിംഗ് ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമ മേഖലയിലേക്ക്

സിനിമാ താരം ഷംന കാസിമിനെ ബ്ലാക്ക് മെയില്‍ ചെയ്ത സംഭവത്തില്‍ അന്വേഷണം സിനിമ മേഖലയിലേക്ക്. പ്രധാന പ്രതികളായ ഷെരീഫിനെയും റഫീഖിനെയും ഷംന കാസിമുമായി പരിചയപ്പെടുത്തിയത് ഒരു മേക്കപ്പ് മാനാണെന്ന് പൊലീസ് കണ്ടെത്തി.

സംഭവവുമായി ബന്ധപ്പെട്ട് പ്രതികളിലൊരാളായ റഫീഖിന്റെ ബന്ധുവായ മേക്കപ്പ് ആര്‍ട്ടിന്റെ പങ്കിനെ കുറിച്ചാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. സിനിമ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇയാള്‍ വഴിയാണ് പ്രതികള്‍ ഷംന കാസിമിനെ പരിചയപ്പെട്ടത്. ഇയാളെ ഉടന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. ഗള്‍ഫിലും ജോലി ചെയ്തിരുന്ന ഇയാള്‍ ഹെയര്‍ സ്‌റ്റൈലിസ്റ്റായാണ് അറിയപ്പെടുന്നത്. നിര്‍മ്മാതാവില്‍ നിന്നും ഷംനയുടെ നമ്പറും വിവരങ്ങളും ഇയാളാണ് പ്രതികള്‍ക്കു കൈമാറിയത്. എന്തുകൊണ്ട് പ്രതികള്‍ ഷംനയെ ലക്ഷ്യമിട്ടുവെന്നത് അന്വേഷിക്കുമെന്ന് ഐ.ജി വിജയ് സാഖറെ പറഞ്ഞു.

പ്രതികളെ ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ വിശദമായി ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലിലാണ് സിനിമ ബന്ധത്തെ കുറിച്ചുള്ള വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. മോഡലുകള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി പാലക്കാട്ടെത്തിക്കുന്നത് ഇടുക്കി സ്വദേശിനിയായ യുവതിയാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇവര്‍ക്കു വേണ്ടിയുള്ള തെരച്ചിലും അന്വേഷണ സംഘം ആരംഭിച്ചു. ഇതിനിടെ അറസ്റ്റിലാകുന്നതിന് മുന്‍പ് സ്വര്‍ണ്ണാഭരങ്ങള്‍ തിരിച്ചു നല്‍കി പരാതി പിന്‍വലിപ്പിക്കാന്‍ പ്രതിയായ റഫീഖ് ശ്രമിക്കുന്നതിന്റെ തെളിവുകളും പുറത്തു വന്നു.

തട്ടിപ്പ് സംഘത്തില്‍ കൂടുതല്‍ പേര്‍ ഉണ്ടെന്ന സൂചനയും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇവരില്‍ യുവതികളുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. ഹൈദരാബാദില്‍ നിന്നും ഷംന കാസിം തിരിച്ചെത്തുമ്പോള്‍ വിഡിയോ കോണ്‍ഫറന്‍സ് വഴി മൊഴിയെടുക്കാനാണ് പോലീസ് നീക്കം. ഇതിനിടെ തട്ടിപ്പ് സംഘത്തിനെതിരെ പരാതിയുമായി കൂടുതല്‍ യുവതികളും രംഗത്തെത്തി.