മിയയെയും ഷംനാ കാസിമിനെയും പരിചയപ്പെടുത്തി കൊടുക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു എന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

സിനിമാ താരങ്ങളായ മിയ, ഷംനാ കാസിം എന്നിവരെ പരിചയപ്പെടുത്തി കൊടുക്കണമെന്ന് പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടിരുന്നതായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. സെലിബ്രിറ്റികളെ വച്ച് സ്വര്‍ണക്കടത്ത് നടത്താനാണ് പ്രതികള്‍ ലക്ഷ്യമിട്ടിരുന്നതെന്നും എന്നാല്‍ ഈ പേരില്‍ താനാരെയും വിളിച്ചിട്ടില്ലെന്നും ധര്‍മ്മജന്‍ പറഞ്ഞു. ഷംനാ കാസിം ബ്ലാക്ക് മെയിലിംഗ് കേസില്‍ വിവരശേഖരണത്തിനായി ധര്‍മജനെ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന് ശേഷം മാധ്യമങ്ങളോട് സംസാരിച്ച സമയമാണ് ധര്‍മജന്‍ ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ആനക്കള്ളന്‍ എന്ന ചിത്രത്തില്‍ ഷംനയോടൊപ്പം താന്‍ അഭിനയിച്ചിരുന്നുവെന്നും ചിലപ്പോള്‍ ഈ പരിചയം വച്ചായിരിക്കാം ഷംനയെ പരിചയപ്പെടുത്തി കൊടുക്കാന്‍ പ്രതികള്‍ തന്നോട് ആവശ്യപ്പെട്ടതെന്ന് ധര്‍മജന്‍ പറയുന്നു. ലോക്ക്ഡൗണ്‍ സമയത്താണ് ഈ ആവശ്യവുമായി പ്രതികള്‍ ധര്‍മജനെ സമീപിച്ചത്. അഷ്‌ക്കര്‍ അലി എന്ന പേരുള്ള വ്യക്തിയാണ് ധര്‍മജനെ വിളിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസിലെ മുഖ്യപ്രതിയും ഹെയര്‍ സ്‌റ്റൈലിസ്റ്റുമായ ഹാരിസ് സ്വര്‍ണക്കടത്തിന് താരങ്ങളെ പ്രേരിപ്പിച്ചുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. രണ് കോടി രൂപ വാഗ്ദാനം നല്‍കി ഹാരിസ് സ്വര്‍ണം കടത്താന്‍ നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സെലിബ്രിറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റാണ് കേസിലെ മുഖ്യപ്രതിയായ ഹാരിസ്. ഹാരിസിന് സിനിമ മേഖലയിലെ നിരവധി താരങ്ങളുമായി അടുത്ത ബന്ധമുണ്ട്.

ധര്‍മജന്റെ ഫോണ്‍ നമ്പര്‍ പ്രതികളില്‍നിന്ന് കണ്ടെടുത്തിരുന്നു. ഇതു സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ച് അറിയുന്നതിനാണ് ധര്‍മ്മജനോട് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. അതേസമം, ഹൈദരാബാദില്‍ നിന്ന് ഷൂട്ടിംഗ് കഴിഞ്ഞ് ഇന്ന് നാട്ടില്‍ തിരിച്ചെത്തിയ ഷംന കാസിം നിലവില്‍ ക്വാരന്റീനിലാണ്. അതുകൊണ്ട് വീഡിയോ കോണ്ഫിറന്‍സ് വഴിയാകും നടിയുടെ മൊഴിയെടുക്കുന്നത്.