ചൈനയില്‍ പുതിയ തരം വൈറസ്, അടുത്ത മഹാമാരിയ്ക്കുള്ള മുന്നറിയിപ്പ് എന്ന് ശാസ്ത്രലോകം

കൊറോണക്ക് പിന്നാലെ അടുത്ത മഹാമാരിയാകാന്‍ സാധ്യതയുള്ള പകര്‍ച്ചപ്പനി ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതായി ഗവേഷകര്‍. പുതിയ പകര്‍ച്ചപ്പനി അപകടകാരിയായേക്കാമെന്നും കരുതിയില്ലെങ്കില്‍ ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടാന്‍ സാധ്യത ഉള്ളതായും ഗവേഷകര്‍ പറയുന്നു. G4 EA H1N1 എന്നാണ് വൈറസിന് പേരിട്ടിരിക്കുന്നത്. ചൈനയില്‍ തിരിച്ചറിഞ്ഞ ഈ പകര്‍ച്ചപ്പനിക്ക് 2009ല്‍ റിപ്പോര്‍ട്ട് ചെയ്ത പന്നിപ്പനിയുമായി ചില സാമ്യങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പന്നികളിലാണ് ഈ വൈറസ് ആദ്യം കണ്ടെത്തിയതെങ്കിലും ഇത് മനുഷ്യരെയും ബാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ ഇത് പന്നികളില്‍ നിന്ന് മനുഷ്യരിലേക്ക് പകര്‍ന്നിട്ടില്ല. അത് സംഭവിച്ചാല്‍ വലിയ ഭീഷണിയായി മാറിയേക്കാമെന്നാണ് മുന്നറിയിപ്പ്. മനുഷ്യന്റെ കോശങ്ങളില്‍ പെരുകാനുള്ള കഴിവാണ് ജി4 ഇഎ എച്ച്1എന്‍1 (G4 EA H1N1) എന്ന വൈറസിനെ അപകടകാരിയാക്കുന്നത്. ചൈനയിലെ കശാപ്പുശാലകളില്‍ ജോലി ചെയ്യുന്നവരില്‍ രോഗബാധയുടെ തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്.

ഇത് മാറ്റങ്ങള്‍ സംഭവിച്ച് വ്യക്തിയില്‍ നിന്ന് മറ്റൊരാളിലേക്ക് പകരുന്നതിനും അതുവഴി ലോകം മുഴുവന്‍ പൊട്ടിപ്പുറപ്പെടുന്നതിനും കാരണമാകുമെന്ന് ഗവേഷകര്‍ ആശങ്കപ്പെടുന്നു. പന്നിപ്പനിക്ക് സമാനമാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന പകര്‍ച്ചപ്പനിയെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ പുതിയ വൈറസ് ഭീഷണി റിപ്പോര്‍ട്ട് ചെയ്തത് കാര്യങ്ങള്‍ സങ്കീര്‍ണമാക്കിയേക്കാമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കുന്നു.