കൊറോണ വ്യാപനം രൂക്ഷം ; മുംബൈയില്‍ നിരോധനാജ്ഞ

കൊറോണ വൈറസ് ബാധ രൂക്ഷമായ പശ്ചാത്തലത്തില്‍ മുംബൈയില്‍ നിരോധനാജ്ഞ ഏര്‍പ്പെടുത്തി. മുംബൈ പൊലീസ് കമ്മീഷണര്‍ പ്രണായ അശോക് ആണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. രാത്രി 9 മണി മുതല്‍ രവിലെ 5 വരെയാണ് കര്‍ഫ്യൂ. 144 പ്രഖ്യാപിച്ചതോടെ ആളുകള്‍ കൂട്ടം കൂടുന്നത് മുംബൈയില്‍ നിരോധിച്ചിരിക്കുകയാണ്. അവശ്യ വസ്തുക്കള്‍ക്കും സേവനങ്ങള്‍ക്കും മാത്രമാണ് ഇതില്‍ നിന്ന് ഒഴിവുള്ളത്. ജൂലായ് 15 വരെയാണ് കര്‍ഫ്യൂ.

”കൊവിഡ് 19 വൈറസ് പടരുന്നത് ആളുകള്‍ കൂട്ടം കൂടി നില്‍ക്കുന്നതിലൂടെയാണ്. അത് മനുഷ്യ ജീവന് ഭീഷണിയാണ്. 144 പ്രഖ്യാപിക്കുന്നതിന് മതിയായ കാരണങ്ങള്‍ ഉണ്ട്. മനുഷ്യ ജീവന് ഭീഷണി ഒഴിവാക്കുന്നത് ഉറപ്പിക്കേണ്ടത് അത്യാവശ്യമാണ്”- കമ്മീഷണര്‍ പ്രഖ്യാപനത്തില്‍ പറയുന്നു. രാജ്യത്ത് കൊറോണ ബാധ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നാമതാണ് മഹാരാഷ്ട്ര. മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിലാണ് രോഗികളുടെ എണ്ണം കൂടുതല്‍.