ഇന്ന് 160 പേര്‍ക്ക് കോവിഡ് ; 202 പേരുടെ ഫലം നെഗറ്റീവ് ; കൊച്ചിയില്‍ കര്‍ശന നിയന്ത്രണങ്ങള്‍

സംസ്ഥാനത്ത് ഇന്ന് 160 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. അതേസമയം ഏറ്റവുമധികം പേര്‍ രോഗ മുക്തിയായ ദിനം കൂടിയായ് ഇന്ന്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 202 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. പത്തനംതിട്ട 27, മലപ്പുറം 24, പാലക്കാട് 18 , ആലപ്പുഴ 16, തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ 9, ഇടുക്കി 8, കോഴിക്കോട് 7 , കാസര്‍ഗോഡ് 5, വയനാട് 1 എന്നിങ്ങനെയാണ് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 106 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും 40 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. യു.എ.ഇ.- 27, കുവൈറ്റ്- 21, ഒമാന്‍- 21, ഖത്തര്‍- 16, സൗദി അറേബ്യ- 15, ബഹറിന്‍- 4, മാള്‍ഡോവ- 1, ഐവറി കോസ്റ്റ്- 1 എന്നിങ്ങനെയാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വന്നവര്‍. ഡല്‍ഹി- 13, മഹാരാഷ്ട്ര- 10, തമിഴ്നാട്- 8, കര്‍ണാടക- 6, പഞ്ചാബ്- 1, ഗുജറാത്ത്- 1, പശ്ചിമബംഗാള്‍- 1 എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവര്‍.

14 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കും തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവം കോട്ടയം ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. 2088 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 2638 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

അതേസമയം കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ കൊച്ചിയില്‍ ഇന്നുമുതല്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുത്. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് മന്ത്രി വി.എസ്.സുനില്‍ കുമാര്‍ പറഞ്ഞു. രോഗലക്ഷണമുള്ളവര്‍ ഉടനെ വിവരം അറിയിക്കണം. എല്ലായിടത്തും സാമൂഹിക അകലം നിര്‍ബന്ധമാണ്.

മാസ്‌ക്ക് ധരിക്കാത്തവര്‍ക്ക് എതിരെയും വ്യാപാര സ്ഥാപനങ്ങളില്‍ കൂട്ടം കൂടി നില്‍ക്കുന്നവര്‍ക്കെ എതിരെയും കര്‍ശന നടപടി സ്വീകരിക്കും. ഫയര്‍ ഫോഴ്‌സിന്റെ സഹായത്തോടെ എറണാകുളം ബ്രോഡ് വേ മാര്‍ക്കറ്റ് അണുവിമുക്തമാക്കുമെന്നും മന്ത്രി പറഞ്ഞു. എറണാകുളം ജില്ലയില്‍ പന്ത്രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചിരുന്നു. മാര്‍ക്കറ്റിലെ ആറു പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.