മുസ്ലീമാണെന്ന സംശയത്തില്‍ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ച സംഭവം വഴിതിരിച്ചുവിടാന്‍ ശ്രമം

മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് യുവ അഭിഭാഷകനെ പൊതുനിരത്തില്‍ പൊലീസ് മര്‍ദ്ദിച്ച സംഭവം വഴിതിരിച്ചുവിടാന്‍ ശ്രമം. പൊലീസുകാരെ മര്‍ദ്ദിച്ചുവെന്ന് കാണിച്ച് അഭിഭാഷകന്‍ ദീപക് ബുംദേലയ്ക്കെതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ് ഇപ്പോള്‍. ബേതുല്‍ കൊട്വാലി പൊലീസ് സ്റ്റേഷനിലെ എസ്.ഐ ആയ മോഹിത് കുമാര്‍ ദുബെയുടെ പരാതിയിലാണ് ദീപക്കിനെതിരെ കേസെടുത്തത്. ലോക്ക് ഡൗണ്‍ ലംഘിച്ചെന്നാരോപിച്ചാണ് മധ്യപ്രദേശില്‍ അഭിഭാഷകനെ പൊലീസ് തല്ലിച്ചതച്ചത്. മാര്‍ച്ച് 23 നായിരുന്നു സംഭവം നടന്നത്. ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ദീപക് ബുംദേലയെ പൊലീസ് മര്‍ദ്ദിക്കുന്നത്.

പവന്‍ മാളവ്യ, ദീപക് കോസ്, ദീപക് മാളവ്യ എന്നിവരെയാണ് ദൃക്സാക്ഷികളായി പൊലീസ് അവതരിപ്പിച്ചത്. മൂന്ന് പേരും സജീവ രാഷ്ട്രീയ ഹിന്ദു സേനാ പ്രവര്‍ത്തകരാണ്. ഇവര്‍ മൂന്ന് പേരും അന്വേഷണ സംഘത്തിന് നല്‍കിയ മൊഴി വാക്കുകള്‍ പോലും വ്യത്യാസമില്ലാത്തതാണെന്ന് ദ വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ദീപക് പൊലീസുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നെന്നും പൊലീസുകാരുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് പറഞ്ഞതായും മൂവരും പൊലീസിന് മൊഴി നല്‍കി. അതുപോലെ പൊലീസുകാര്‍ ദീപകിനോട് മാന്യമായാണ് പെരുമാറിയതെന്നും മൂവരുടേയും മൊഴിയിലുണ്ട്.

‘മാര്‍ച്ച് 23 ാം തിയതി വൈകീട്ട് അഞ്ച് മണിയോടെ ആശുപത്രിയിലേക്ക് പോയ എന്നെ പൊലീസ് തടയുകയായിരുന്നു. ബെദുലില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ പതിനഞ്ച് വര്‍ഷമായി രക്തസമ്മര്‍ദ്ദത്തിനും പ്രമേഹത്തിനും ചികിത്സ തേടുന്ന ആളാണ് ഞാന്‍. ആരോഗ്യാവസ്ഥ മോശമായതോടെ ആശുപത്രിയില്‍ പോകാനും മരുന്നു വാങ്ങാനും തീരുമാനിക്കുകയായിരുന്നു. എന്നാല്‍ പകുതിവഴിയില്‍ എത്തിയപ്പോഴേക്കും പൊലീസ് എന്നെ തടഞ്ഞു. അസുഖമാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞെങ്കിലും അത് കേള്‍ക്കാന്‍ പോലും തയ്യാറാകാതെ അവര്‍ എന്നെ മര്‍ദ്ദിച്ചു.

നിങ്ങള്‍ ചെയ്യുന്നത് തെറ്റാണെന്നും ഭരണഘടനയുടെ പരിധിയില്‍ നിന്നുകൊണ്ട് പ്രവര്‍ത്തിക്കണമെന്നും ഞാന്‍ അവരോട് പറഞ്ഞു, ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 188 പ്രകാരം തടങ്കലില്‍ കഴിയാന്‍ തയ്യാറാണെന്നും ഞാന്‍ പറഞ്ഞു. എന്നാല്‍ ഇതുകേട്ടതോടെ പൊലീസ് ഉദ്യോഗസ്ഥര്‍ ദേഷ്യം കൊണ്ട് വിറക്കുകയായിരുന്നു. ഭരണഘടനയെ അപമാനിച്ചായിരുന്നു പിന്നീട് അവര്‍ സംസാരിച്ചത്. എന്നെയും എന്തൊക്കെയോ പറഞ്ഞു. അധികം വൈകാതെ തന്നെ നിരവധി പൊലീസുകാര്‍ അവിടെ എത്തുകയും എന്നെ വടികൊണ്ട് തല്ലിച്ചതയ്ക്കുകയുമായിരുന്നു. മാര്‍ച്ച് 24 ന് ജില്ലാ പോലീസ് സൂപ്രണ്ട് ഡി.എസ്. ഭഡോറിയയ്ക്കും സംസ്ഥാന ഡയറക്ടര്‍ ജനറല്‍ വിവേക് ജോഹ്രിക്കും പരാതി നല്‍കി. മുഖ്യമന്ത്രി, സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, മധ്യപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും പരാതിയുടെ കോപ്പി നല്‍കി.

മാര്‍ച്ച് 23 ലെ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ക്കായി വിവരാവകാശ അപേക്ഷ സമര്‍പ്പിച്ചെങ്കിലും അവര്‍ അത് തന്നില്ലെന്നും ദീപക് പറഞ്ഞു. വിവരാവകാശ അഭ്യര്‍ത്ഥന നടത്തിയതിന്റെ കാരണം ഞാന്‍ വ്യക്തമായി പറഞ്ഞിട്ടില്ലെന്ന മറുപടിയായിരുന്നു അവര്‍ തന്നത്. സിസി ടിവി ദൃശ്യങ്ങള്‍ അവര്‍ മായ്ച്ചുകളഞ്ഞിരിക്കാമെന്നാണ് ഞാന്‍ അറിഞ്ഞത്. പിന്നീട് പരാതി പിന്‍വലിക്കാനുള്ള വലിയ സമ്മര്‍ദ്ദം പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായി.

പരാതി പിന്‍വലിക്കുകയാണെങ്കില്‍ സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ഒരു പ്രസ്താവന ഇറക്കാന്‍ പൊലീസ് തയ്യാറാണെന്നായിരുന്നു ആദ്യം അവര്‍ അറിയിച്ചത്. പിന്നീട് അവരുടെ സ്വരം ഭീഷണിയുടേതായി. എനിക്കും അഭിഭാഷകന്‍ കൂടിയായ എന്റെ സഹോദരനും സമാധാനത്തോടെ ജോലി ചെയ്യണമെങ്കില്‍ പരാതി പിന്‍വലിച്ചേ തീരൂവെന്നായിരുന്നു പറഞ്ഞത്. എങ്കിലും ഞാന്‍ അതിന് തയ്യാറായില്ല.

സംഭവത്തില്‍ എഫ്.ഐ.ആര്‍ സമര്‍പ്പിക്കാന്‍ മാര്‍ച്ച് 24 ന് എസ്.പിക്ക് നല്‍കിയ പരാതിയില്‍ ജില്ലാ പൊലീസിനോട് അഭ്യര്‍ത്ഥിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ ഏതാനും പൊലീസ് ഉദ്യോഗസ്ഥര്‍ മെയ് 17 ന് വീട്ടിലെത്തി മൊഴി രേഖപ്പെടുത്തി. ആളുമാറി സംഭവിച്ചതാണെന്നും മുസ്ലീമാണെന്ന് കരുതിയാണ് മര്‍ദ്ദിച്ചതെന്നുമായിരുന്നു ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. എന്റെ മൊഴി എടുക്കേണ്ടതിന് പകരം പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുകയായിരുന്നു അവര്‍. അഞ്ച് മിനുട്ടുകൊണ്ട് മൊഴിയെടുക്കേണ്ടതിന് പകരം ഏകദേശം മൂന്ന് മണിക്കൂറാണ് അതിനായി അവര്‍ ചിലവഴിച്ചത്.

താടി കാരണം മുസ്ലീമാണെന്ന് കരുതിയാണ് ഏതാനും ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ആക്രമണം ഉണ്ടായതെന്നാണ് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞത്. ഇപ്പറയുന്നതിന്റെ ഓഡിയോ എന്റെ കൈവശമുണ്ട്.’, ദീപക് പറഞ്ഞു.

സാമുദായിക കലാപങ്ങളോ മറ്റോ ഉണ്ടാകുമ്പോള്‍ പൊലീസ് പൊതുവെ ഹിന്ദുക്കളെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിക്കാറെന്നും ദീപക് പറയുന്നു. ‘എന്നാല്‍ ആ സമയത്ത് അത്തരമൊരു കലാപമോ വര്‍ഗീയ സംഘര്‍ഷമോ ഒന്നും ഉണ്ടായിരുന്നില്ല. എന്നിട്ടും താടിയുടെ പേര് പറഞ്ഞ്, മുസ്ലീമാണെന്ന് തെറ്റിദ്ധരിച്ച് മര്‍ദ്ദിച്ചു എന്ന് പറയുന്നതിലാണ് ഞെട്ടല്‍. ഒരു കാരണവശാലും പരാതി പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ഞാന്‍ ഒരു മുസ്ലീം ആയിരുന്നെങ്കില്‍ ഒരു കാരണവും കൂടാതെ അവര്‍ എന്നെ മര്‍ദ്ദിക്കുമായിരുന്നു. എനിക്ക് മേല്‍ കേസുകള്‍ കെട്ടിവെക്കുമായിരുന്നു. ആരാണ് അവര്‍ക്ക് ഇതിനെല്ലാം അധികാരം കൊടുത്തത്’, ദീപക് ചോദിക്കുന്നു.