കേരളത്തില്‍ സമൂഹ വ്യാപനം നടന്നു എന്ന് ഐഎംഎ

കേരളത്തില്‍ കോവിഡ് 19ന്റെ സമൂഹ വ്യാപനം നടന്നു കഴിഞ്ഞതായി ഐഎംഎ. ഇന്നലെ സമ്പര്‍ക്കം വഴി 27 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഉറവിടമറിയാത്ത കോവിഡ് ബാധിതരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. കേരളത്തില്‍ ഇത്തരത്തില്‍ എണ്‍പതോളം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചതായി ഐഎംഎ പ്രസിഡന്റ് എബ്രഹാം വര്‍ഗീസ് പറഞ്ഞു. കോവിഡ് ബാധ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ കേരളത്തില്‍ സമൂഹവ്യാപനഭീഷണി രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

രോഗലക്ഷണങ്ങളില്ലാത്ത രോഗികള്‍ വര്‍ധിക്കുന്നു.കോവിഡ് രോഗികളെ ചികിത്സിക്കാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്കുപോലും രോഗം വരുന്നു. എടപ്പാളില്‍ 2 ഡോക്ടര്‍മാര്‍ രോഗികളായത് ഉദാഹരണമാണ്. ഇത് ആശങ്ക വര്‍ധിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ടെസ്റ്റുകളുടെ എണ്ണം കൂട്ടണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ക്കിടയില്‍ കൂടുതല്‍ ടെസ്റ്റുകള്‍ നടത്തേണ്ടത് അനിവാര്യനമാണെന്നും ഐഎംഎ ചൂണ്ടിക്കാട്ടുന്നു. സമൂഹവ്യാപനത്തിലേക്കു കടക്കുമ്പോള്‍ രോഗ നിയന്ത്രണം എളുപ്പമാകില്ല. ടെസ്റ്റുകള്‍ വര്‍ധിപ്പിച്ച് രോഗികളെ വേഗം കണ്ടെത്തുന്നതിനോടൊപ്പം നിയന്ത്രണങ്ങള്‍ ശക്തമാക്കണമെന്നും ഐഎംഎ മുന്നറിയിപ്പ് നല്‍കി.

ജനങ്ങള്‍ ഉത്തരവാദിത്തതോടെ പെരുമാറേണ്ട ഘട്ടമാണിത്. വീണ്ടും ലോക്ഡൗണിലേക്കു പോകേണ്ട സാഹചര്യമാണ് കേരളത്തില്‍. ഇളവുകള്‍ നിര്‍ത്തി നിയമം കര്‍ശനമാക്കണം. കോവിഡ് വരില്ല എന്ന വിചാരത്തിലാണ് ജനങ്ങളില്‍ പലരും. അവരില്‍ ഉത്തരവാദിത്തം വരണമെങ്കില്‍ നിയന്ത്രണം ശക്തമാക്കണമെന്നും ഐഎംഎ ചൂണ്ടിക്കാട്ടി.