ബാലഭാസ്‌കറിന്റെ കാര്‍ അപകടസ്ഥലത്ത് കണ്ടത് സരിത്തിനെ എന്ന് കാലാഭവന്‍ സോബി

അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സരിത്തിനെ കണ്ടെന്ന വെളിപ്പെടുത്തലുമായി കലാഭവന്‍ സോബി. മാധ്യമങ്ങളിലൂടെ സരിത്തിന്റെ ഫോട്ടോ കണ്ടപ്പോഴാണ് അപകടസ്ഥലത്തുണ്ടായിരുന്നത് അയാളാണെന്ന് മനസിലായതെന്നും സോബി പറയുന്നു.

ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സ്ഥലത്ത് കൂടി താന്‍ പോകുമ്പോള്‍ ദുരൂഹ സാഹചര്യത്തില്‍ ചിലരെ കണ്ടിരുന്നതായി സോബി നേരത്തെ പറഞ്ഞിരുന്നു. ഇക്കാര്യം ക്രൈംബ്രാഞ്ചിന് മൊഴിയായി നല്‍കിയെങ്കിലും അന്ന് കാര്യമായ അന്വേഷണം നടന്നില്ല. ഇതിനിടെ ഡിആര്‍ഐ ചില സ്വര്‍ണക്കടത്തുകാരുടെ ഫോട്ടോകള്‍ കാണിക്കുകയും സോബി അതിലൊരാളെ തിരിച്ചറിയുകയും ചെയ്തിരുന്നു. എന്നാല്‍ അന്ന് സരിത്തിന്റെ ഫോട്ടോ ഇല്ലായിരുന്നെന്നും സോബി പറയുന്നു.

തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വര്‍ണക്കടത്ത് വിവാദമായ പശ്ചാത്തലത്തിലാണ് യു.എ.ഇ കോണ്‍സുലേറ്റിലെ സരിത്ത് അറസ്റ്റിലായത്. ഇതേത്തുടര്‍ന്ന് മാധ്യമങ്ങളില്‍ വന്ന ചിത്രത്തില്‍ നിന്നാണ് അന്ന് അപകടസ്ഥലത്തുണ്ടായിരുന്നത് സരിത്ത് ആണെന്ന് തിരിച്ചറിഞ്ഞതെന്നു സോബി പറയുന്നു. ബാലഭാസ്‌കര്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെടുമ്പോള്‍ സംഭവ സ്ഥലത്തുണ്ടായിരുന്നവരില്‍ ചിലര്‍ സ്വര്‍ണക്കടത്തുമായി ബന്ധമുള്ളവരാണെന്നു സ്ഥിരീകരിച്ച ഡിആര്‍ഐ അന്വേഷണം നടത്തിവരികയാണ്. 25 കിലോ സ്വര്‍ണം കടത്തിയ സംഘത്തില്‍ മുന്‍ മാനേജര്‍ ഉള്‍പ്പെട്ടതോടെ ബാലഭാസ്‌കറിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

2018 സെപ്റ്റംബര്‍ 25നാണ് ബാലഭാസ്‌കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്ത് അപകടത്തില്‍പ്പെട്ടത്. കുട്ടി അപകടസ്ഥലത്തും ബാലഭാസ്‌കര്‍ ആശുപത്രിയില്‍ വച്ചും മരിക്കുകയായിരുന്നു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താന്‍ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നല്‍കിയ മൊഴി. എന്നാല്‍ അപകടത്തില്‍പ്പെട്ടത് ബാലഭാസ്‌കറാണെന്ന് ആ സമയത്ത് അറിയില്ലായിരുന്നു എന്നും സോബി പറഞ്ഞിരുന്നു.

തന്റെ വാഹനം മുന്നോട്ടുപോയപ്പോള്‍ ഇടതു വശത്ത് ഒരാള്‍ ഓടുന്നതു കണ്ടു. വലതു വശത്ത് ഒരാള്‍ ബൈക്ക് തള്ളുന്നതും കണ്ടു. അപകടത്തില്‍പ്പെട്ടവരുടെ സ്വന്തക്കാരാണെന്നു കരുതി വാഹനത്തിന്റെ വേഗം കുറച്ചു. അവര്‍ കൈ കാണിച്ചില്ല. അവരെ കണ്ടപ്പോള്‍ പന്തികേട് തോന്നി. മുന്നോട്ടുപോയപ്പോള്‍ കുറച്ച് ആളുകള്‍ വണ്ടിയുടെ ബോണറ്റില്‍ അടിച്ച് വണ്ടിയെടുത്ത് മാറ്റാന്‍ ആക്രോശിച്ചു. ചുവന്ന ടീഷര്‍ട്ട് ധരിച്ച് കണ്ണട വച്ചൊരാള്‍ റോഡിന്റെ സൈഡില്‍നിന്നിരുന്നു. അത് സരിത്താണെന്നാണു സോബി പറയുന്നത്.

അന്വേഷണത്തിന്റെ ഭാഗമായി ഡിആര്‍ഐ സ്വര്‍ണക്കടത്തുമായി ബന്ധമുള്ള 32 പേരുടെ ഫോട്ടോ സോബിയെ കാണിച്ചു. അതില്‍ ഒരാളെ സോബി തിരിച്ചറിഞ്ഞു. അതേസമയം അപകടത്തില്‍ ദുരൂഹതകളില്ലെന്നാണു ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. കേസ് ഇപ്പോള്‍ സി.ബി.ഐക്ക് വിട്ടിരിക്കുകയാണ്.