നാടുവിട്ട യു.എ.ഇ അറ്റാഷേയുടെ ഗണ്‍മാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണം പുരോഗമിക്കവേ തിരുവനന്തപുരത്ത് നിന്നും മുങ്ങിയ യു.എ.ഇ കോണ്‍സുലേറ്റിലെ അറ്റാഷേയുടെ ഗണ്‍മാനെ ആത്മഹത്യാ ശ്രമത്തിനിടെ കണ്ടെത്തി. ഗണ്‍മാന്‍ ജയഘോഷിനെയാണ് വീടിന് പുറകിലുള്ള കാട്ടില്‍ നിന്നും കയ്യിലെ ഞരമ്പ് മുറിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍. ആത്മഹത്യക്ക് ശ്രമിച്ചതാണെന്നാണ് സൂചന. ഗണ്‍മാനെ ഒരു സംഘം ഭീഷണിപ്പെടുത്തിയിരുന്നുവെന്ന് ബന്ധു അജിത്കുമാര്‍ പറഞ്ഞു. ബൈക്കിലെത്തിയ ഒരു സംഘം ഭീഷണിപ്പെടുത്തി. ഫോണ്‍ ചെയ്യാനായി വീടിന് പുറത്തിറങ്ങിയ ജയഘോഷിനെ കാണാതാകുകയായിരുന്നുവെന്നും അജിത്കുമാര്‍ പറഞ്ഞു.

വട്ടിയൂര്‍ക്കാവില്‍ ഭാര്യയ്ക്കും മക്കള്‍ക്കും ഒപ്പം താമസിക്കുന്ന ജയ്‌ഘോഷ് കുടുംബത്തെ വ്യാഴാഴ്ച വൈകിട്ടാണ് കരിമണലിലെ കുടുംബ വീട്ടിലേക്ക് മാറ്റിയത്. കൂടാതെ അനുവദിച്ചിരുന്ന പിസ്റ്റള്‍ ഇയാള്‍ വട്ടിയൂര്‍ക്കാവ് പൊലീസില്‍ തിരികെ ഏല്‍പ്പിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.സ്വര്‍ണം പിടിച്ചെടുത്ത ദിവസമടക്കം സ്വപ്ന ജയ്ഘോഷിനെ വിളിച്ചിരുന്നതായി കണ്ടെത്തിയിരുന്നു.
അതേസമയം ജയഘോഷിന്റെ ആത്മഹത്യാശ്രമവുമായി ബന്ധപ്പെട്ട് വെളിപ്പെടുത്തലുമായി മുന്‍ ഐബി ഉദ്യോഗസ്ഥന്‍ നാഗരാജ് രംഗത്ത് വന്നു.

യഘോഷിന് താന്‍ കൊല്ലപ്പെടുമെന്ന ഭയമുണ്ടായിരുന്നുവെന്ന് നാഗരാജ് പറഞ്ഞു. സ്വര്‍ണക്കടത്ത് സംഘം കൊല്ലുമെന്ന് ജയഘോഷ് പറഞ്ഞിരുന്നുവെന്നും നാഗരാജ് വ്യക്തമാക്കി. ജയഘോഷിനെ അവസാനം വിളിച്ചത് സഹപ്രവര്‍ത്തകന്‍ കൂടിയായ നാഗരാജ് ആയിരുന്നു.

സ്വപ്നയും സന്ദീപും അറസ്റ്റിലായതിന് പിന്നാലെ ജയഘോഷ് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നുവെന്നും നാഗരാജ് പറഞ്ഞു. താന്‍ ഇടപെട്ടാണ് സര്‍വീസ് റിവോള്‍വര്‍ തിരികെ ഏല്‍പ്പിച്ചത്. സ്വയം വെടിവച്ച് മരിക്കുമെന്ന് ജയഘോഷ് പറഞ്ഞിരുന്നു. ജയഘോഷിന് സ്വര്‍ണ്ണക്കടത്തുമായി ബന്ധമുണ്ടെന്ന് കരുതുന്നില്ല. കളളക്കടത്തുമായി തനിക്കോ ജയഘോഷിനോ ബന്ധമില്ലെന്നും നാഗരാജ് പറഞ്ഞു.