കാമ്പസുകളില്‍ നിന്ന് 15,000 പേരെ ജോലിക്കെടുക്കാന്‍ തയ്യാറായി എച്ച്സിഎല്‍

15,000 പേരെ കാമ്പസ് ഇന്റര്‍വ്യു വഴി ജോലിക്കെടുക്കാന്‍ തയ്യാറായി എച്ച്സിഎല്‍ ടെക്നോളജീസ്. കഴിഞ്ഞ വര്‍ഷം 9000 പേരെയാണ് കമ്പനി കാമ്പസുകളില്‍ നിന്ന് തെരഞ്ഞെടുത്തത്. രണ്ട് മാനദണ്ഡങ്ങളിലാണ് പുതിയതായി ജോലിക്കാരെ എടുക്കുന്നത്. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ കോളജുകള്‍ അടഞ്ഞുകിടക്കുകയാണ്. അതിനാല്‍ ഓണ്‍ലൈന്‍ സംവിധാനം വഴിയാവും റിക്രൂട്ട്മെന്റ് നടക്കുക. ജൂണ്‍ പാദത്തില്‍ 1000 പേരെയാണ് കാമ്പസ് റിക്രൂട്ട്മെന്റ് വഴിയായി തെരഞ്ഞെടുത്തത്.പുതിയ തൊഴില്‍ സാഹചര്യങ്ങള്‍ ഉണ്ടാകുന്നതിനാലും നിലവിലുള്ളവരില്‍ പലരും വിരമിക്കുന്നതിനാലും. ഈ വര്‍ഷം വിരമിക്കുന്ന ആളുകളുടെ എണ്ണം കുറവാണെന്ന് എച്ച്സിഎല്‍ എച്ച്ആര്‍ ഹെഡ് അപ്പാരാവു വിവി പറഞ്ഞു.

ജീവനക്കാര്‍ വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്തിരുന്നതെങ്കില്‍ കൂടി ജൂണ്‍ പാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ വളര്‍ച്ചയുണ്ടായതായും എച്ച്സിഎല്‍ എച്ച്ആര്‍ ഹെഡ് അപ്പാരാവു പറഞ്ഞു. 96 ശതമാനം ജീവനക്കാരും വീടുകളില്‍ ഇരുന്നാണ് ജോലി ചെയ്തിരുന്നത്. രണ്ട് ശതമാനം ആളുകള്‍ മാത്രമാണ് കമ്പനിയുടെ വിവിധ കേന്ദ്രങ്ങളില്‍ ജോലിക്കായി എത്തിയത്.

അതേസമയം ടിസിഎസിന്റെ ഇന്ത്യയിലുള്ള ഓഫീസിലേക്കും റിക്രൂട്ട്മെന്റ് നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം 40,000 പേരെയാണ് കമ്പനി ജോലിക്കായി എടുത്തത്. 12,000 പേരെ ഈ വര്‍ഷം ജോലിക്കായി എടുക്കുമെന്നാണ് വിപ്രോ ജനുവരിയില്‍ അറിയിച്ചിരുന്നത്. എന്നാല്‍ നിലവില്‍ കൊവിഡ് സാഹചര്യത്തില്‍ പ്രോജക്ടുകളുടെ അടിസ്ഥാനത്തിലാകും കമ്പനികള്‍ നിയമനങ്ങള്‍ നടത്തുക.