സെക്രട്ടേറിയറ്റിലെ CCTV മൊത്തം അടിച്ചുപോയി എന്ന് സര്‍ക്കാര്‍; തെളിവ് നശിപ്പിച്ചതെന്ന് ശക്തമായ ആരോപണം

സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യ തെളിവ് ആകുവാന്‍ സാധ്യതയുണ്ടായിരുന്ന ഒന്നാണ് സെക്രട്ടേറിയറ്റിലെ CCTV ദൃശ്യങ്ങള്‍. സെക്രട്ടേറിയറ്റിലെ സിസിടിവി വിവരങ്ങള്‍ പുറത്തു വിടണം എന്ന ആവശ്യം പല കോണുകളില്‍ നിന്നും ശക്തമായി പുറത്തു വരികയാണ് ഇപ്പോള്‍. എന്നാല്‍ സെക്രട്ടേറിയറ്റിലെ CCTV സംവിധാനം ഇടിമിന്നലില്‍ തകരാറിലായിരുന്നു എന്നാണ് ചീഫ് സെക്രട്ടറിയുടെ ഓഫീസ് ഇപ്പോള്‍ പറയുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതികള്‍ സെക്രട്ടേറിയറ്റില്‍ വന്നു പോയെന്നും സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വിടണം എന്നുമുള്ള ആവശ്യം ശക്തമാകുന്നതിനിടെയാണ് സിസിടിവി തകരാറില്‍ ആയിരുന്നുവെന്ന് ചീഫ് സെക്രട്ടറി തന്നെ പറയുന്നത്.

കേടായ സിസിടിവി സംവിധാനം തകരാര്‍ പരിഹരിച്ചതിന് പണം അനുവദിച്ചു കൊണ്ടാണ് ചീഫ് സെക്രട്ടറി ഉത്തരവിറക്കിയത്. ഈ മാസം 13ന് അണ് തകരാര്‍ പരിഹരിച്ചതിന് പണം അനുവദിച്ച് ഉത്തരവിറക്കിയത്. എന്നാല്‍ എന്നുമുതലാണ് സിസിടിവി തകരാറിലായിരുന്നത് എന്ന് ഉത്തരവില്‍ പറയുന്നില്ല. ചീഫ് സെക്രട്ടറിയുടെ ഓഫീസിനു സമീപത്തുള്ള സിസിടിവി സംവിധാനമാണ് തകരാറിലായത്. ഐടി വകുപ്പിലെ പ്രധാന ഓഫീസുകള്‍ ഈ സിസിടിവികളുടെ നിരീക്ഷണത്തിലായിരുന്നു. സ്വര്‍ണക്കടത്ത് കേസിലെ പ്രധാന പ്രതികള്‍ സെക്രട്ടേറിയറ്റിലെ ഐടി വകുപ്പ് ഓഫീസുകളില്‍ പലതവണ വന്നുപോയെന്നായിരുന്നു ആരോപണം.

സ്വര്‍ണക്കടത്ത് കേസ് പ്രതികളെ സംരക്ഷിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിന് ചീഫ് സെക്രട്ടറി കൂട്ടു നില്‍ക്കുന്നു എന്നാണ് പ്രതിപക്ഷ ആരോപണം. സിസിടിവി കേടായിരുന്നുവെന്ന ചീഫ് സെക്രട്ടറിയുടെ ഉത്തരവ് ഇതിനു വേണ്ടിയാണ്. സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിച്ച് കേസിലെ തെളിവ് നശിപ്പിക്കാനാണ് ചീഫ് സെക്രട്ടറി ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു.