സ്വപ്നയുടെ ലോക്കറില്‍ ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും

സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറില്‍ നിന്ന് ഒരു കോടി രൂപയും ഒരു കിലോ സ്വര്‍ണവും കണ്ടെത്തിയതായി എന്‍ഐഎ. തിരുവനന്തപുരത്തെ ബാങ്ക് ലോക്കറുകളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷിന്റെ ബാങ്ക് ലോക്കറുകളില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണവും പണവും കണ്ടെടുത്തത്. എസ്ബിഐ തിരുവനന്തപുരം സിറ്റി ബ്രാഞ്ചിലെ ലോക്കറില്‍ നിന്നാണ് 64 ലക്ഷം രൂപയും 982.5 ഗ്രാം സ്വര്‍ണവും കണ്ടെത്തിയത്. തിരുവനന്തപുരത്തെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടില്‍ നിന്നും 36.5 ലക്ഷം രൂപയും കണ്ടെത്തി. സ്വപ്നയുടെ വീട്ടില്‍ നിന്നും പണം പിടിച്ചെടുത്തിട്ടുണ്ട്.

ബെംഗളൂരുവില്‍ നിന്നും പിടിച്ചെടുത്ത ബാഗ് സ്വപനയുടെയാണ്. ഇതില്‍ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ടെന്നാണ് എന്‍ഐഎ കോടതിയെ അറിയിച്ചത്. എന്നാല്‍ ഇതൊക്കെ അനധികൃതമായ സമ്പാദ്യമല്ലെന്ന് സ്വപ്ന പറഞ്ഞു. അതേസമയം ദുബായിലെ ഷേയ്ഖ് വിവാഹ സമ്മാനമായി നല്‍കിയതാണ് സ്വര്‍ണ്ണമെന്ന് സ്വപ്ന കോടതിയില്‍ പറഞ്ഞു.

എന്‍ഐഎയുടെ കസ്റ്റഡിയില്‍ വിട്ട് സ്വപ്നയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഈ ചോദ്യം ചെയ്യലില്‍ വലിയ രീതിയിലുള്ള മാനസിക സമ്മര്‍ദമുണ്ടായി. പല മൊഴികളും നല്‍കിയത് മാനസിക സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ്. കസ്റ്റഡി കാലാവധിയില്‍ മക്കളെ നേരില്‍ കാണാന്‍ അനുവദിക്കണമെന്ന് സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചു.

സ്വര്‍ണക്കടത്ത് കേസില്‍ യുഎപിഎ നിലനില്‍ക്കില്ലെന്ന വാദമാണ് സ്വപ്നയുടെ അഭിഭാഷകന്‍ മുന്നോട്ട് വെച്ചത്. ഇതിനെ ശക്തമായി എതിര്‍ക്കാനാണ് എന്‍ഐഎയുടെ തീരുമാനം. ബുധനാഴ്ച്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കുബോള്‍ എന്‍ഐഎയ്ക്ക് വേണ്ടി അഡീഷണല്‍ സോളിസറ്റര്‍ ജനറല്‍ ഹാജരാകും. കസ്റ്റഡി കാലാവധി കഴിഞ്ഞതിനെത്തുടര്‍ന്നാണ് പ്രതികളെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കിയത്.

അടുത്തമാസം 21 വരെ റിമാന്‍ഡ് ചെയ്ത സ്വപ്നയെയും സന്ദീപിനെയും കാക്കനാട് ജില്ലാ ജയിലിലേയ്ക്ക് മാറ്റി. ഇവരുവരുടെയും അറസ്റ്റ് കസ്റ്റംസ് രേഖപ്പെടുത്തി. പ്രതികളെ കസ്റ്റഡിയില്‍ ലഭിക്കാന്‍ സാമ്പത്തിക കുറ്റക്യത്യങ്ങള്‍ പരിഗണിയ്ക്കുന്ന കോടതിയെ സമീപിക്കാനാണ് കസ്റ്റംസിന്റെ തീരുമാനം.