ക്ലാസിഫൈഡ് പരസ്യ പ്ലാറ്റ്ഫോമുകളില്‍ വ്യാപക തട്ടിപ്പ് എന്ന് പരാതി

ഓണ്‍ലൈനായി സാധനങ്ങള്‍ വില്‍ക്കാനും വാങ്ങാനും ഉപയോഗിക്കുന്ന പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി തട്ടിപ്പുകള്‍ നടക്കുന്നതായി പരാതി. മലയാളികള്‍ ഉള്‍പ്പെടെ കൂടുതലായി ആശ്രയിക്കുന്ന ഒഎല്‍എക്സ്, ക്വിക്കര്‍ എന്നി പ്ലാറ്റ്ഫോമുകളിലാണ് സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോള്‍ അബദ്ധം പിണയുന്നത്. ഡിജിറ്റല്‍ പണമിടപാടു രീതികളില്‍ അറിവില്ലാത്തവരാണ് തട്ടിപ്പുകാരുടെ വലയില്‍ വീഴുന്നത്.

സാധനങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുമ്പോളാണ് തട്ടിപ്പുകള്‍ ഏറെയും നടന്നിരിക്കുന്നത്. സാധനങ്ങള്‍ വില്‍ക്കാനുള്ളവര്‍ പരസ്യം പോസ്റ്റ് ചെയ്യുന്നതിന് പിന്നാലെ സാധനം വാങ്ങാന്‍ താത്പര്യം പ്രകടിപ്പിച്ച് തട്ടിപ്പുകാര്‍ സമീപിക്കും. പരസ്യത്തില്‍ ആവശ്യപ്പെട്ടതോ അതില്‍ കൂടുതലോ തുകയ്ക്ക് സാധാനം വാങ്ങാമെന്ന് അറിയിക്കും. കച്ചവടം ഉറപ്പിച്ച് കഴിഞ്ഞാല്‍ ഓണ്‍ലൈനായി പണം അയച്ച് നല്‍കാം വാഗ്ദാനം ചെയ്യും. എന്നാല്‍ പണം അയക്കുന്നതിന് പകരം യുപിഐ ആപ്പുകളിലൂടെ പണം ആവശ്യപ്പെടുകയായിരിക്കും ( റിക്വസ്റ്റ് മണി) തട്ടിപ്പുകാര്‍ ചെയ്യുക.

ആരെങ്കിലും വരുന്ന എസ്എംഎസ് വായിക്കാന്‍ നില്‍ക്കാതെ ഒടിപി ഷെയര്‍ ചെയ്യുമ്പോള്‍ അവര്‍ തട്ടിപ്പുകാരുടെ ഇരകളായി തീരുന്നു. പണം അയയ്ക്കുമ്പോള്‍ തങ്ങള്‍ക്ക് ഒടിപി വരില്ലെന്ന് അറിയില്ലാത്തവരോ, മറന്നു പോകുന്നവരോ ആണ് വഞ്ചിതരായവരില്‍ മിക്കവരും. ഇത് തട്ടിപ്പുകാരുടെ ഒരു രീതി മാത്രമാണ്. യുപിഐ പണമിടപാടുകളിലൂടെ അക്കൗണ്ടിലെ പണം ചോര്‍ത്താന്‍ വേറെയും ഹൈടെക്ക് മാര്‍ഗങ്ങള്‍ ഇത്തരക്കാരുടെ പക്കലുണ്ട്.

വില്‍ക്കാന്‍ ശ്രമിച്ച സാധനത്തിന്റെ പല മടങ്ങ് വില ട്രാന്‍സ്ഫര്‍ ചെയ്തു എന്ന് തെറ്റുധരിപ്പിക്കലാണ് തട്ടിപ്പുക്കാരുടെ മറ്റൊരു രീതി. ഇതിനായി നിങ്ങളുടെ അക്കൗണ്ടില്‍ കാശ് ക്രെഡിറ്റായാല്‍ ലഭിക്കുന്നതിന് സമനമായ വ്യജാ എസ്എംഎസ് അയക്കും. അബദ്ധത്തില്‍ കൂടുതല്‍ പണം അയച്ചതാണെന്നും തുക തിരികെ തരണമെന്നും അറിയിക്കും. പണം മറ്റൊരു അക്കൗണ്ടിലേക്ക് അയച്ച് തരാന്‍ ആവശ്യപ്പെടും. പണം നല്‍കിയതിന് ശേഷമാണ് പലപ്പോഴും വഞ്ചിതരായി എന്ന് മനസിലാക്കുക.

അതേസമയം, കഴിഞ്ഞ ആറു മാസത്തിനിടെ തട്ടിപ്പുകാരാണെന്ന സംശയത്തില്‍ നൂറുകണക്കിനു നമ്പറുകള്‍ തങ്ങള്‍ ബ്ലോക്ക് ചെയ്തതായാണ് ഒഎല്‍എക്‌സിന്റെ വിശദീകരണം. എല്ലാ ദിവസവും ഒഎല്‍എക്‌സില്‍ പോസ്റ്റു ചെയ്യാന്‍ ശ്രമിക്കുന്ന പരസ്യങ്ങളില്‍ 25 ശതമാനം തങ്ങള്‍ നിരസിക്കാറുമുണ്ട്. 100,000 ലേറെ സംശയാസ്പദമായ അക്കൗണ്ടുകള്‍ എല്ലാ മാസവും തങ്ങള്‍ നിരോധിക്കാറുണ്ടെന്നും ഒഎല്‍എക്സ് വ്യക്തമാക്കി.
കഴിഞ്ഞ മെയ് മാസം ഒഎല്‍എക്സ് പോലുള്ള ക്ലാസിഫൈഡ് പരസ്യ പ്ലാറ്റ്ഫോമുകളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സൈബര്‍ കുറ്റവാളികളുടെ സംഘത്തെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

കാര്‍ വാങ്ങാന്‍ ഒഎല്‍എക്‌സ് ഉപയോഗിക്കുന്നതിനിടെ 71,949 രൂപ നഷ്ടപ്പെട്ടതായി പൊലീസിന് പരാതി ലഭിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തത്. സാധനങ്ങളുടെ വില ഓണ്‍ലൈനായി തരാമെന്ന വാഗ്ദാനമാണ് എല്ലാവര്‍ക്കും വിനയാകുന്നത്. യൂണിഫൈഡ് പെയ്‌മെന്റ് ഇന്റര്‍ഫെയ്‌സ് (യുപിഐ) ഉപയോഗിച്ചു നടത്തുന്ന പണമിടപാടുകളുടെ പ്രാഥമിക വിവരങ്ങള്‍ പോലും അറിയില്ലാത്തവരാണ് തട്ടിപ്പില്‍ വീണിരിക്കുന്നവരെല്ലാം.