മാട്രിമോണിയല്‍ സൈറ്റുകളില്‍ വിവാഹപരസ്യം നല്‍കി തട്ടിപ്പ് ; യുവാവ് പിടിയില്‍

മാട്രിമോണിയല്‍ സൈറ്റുകള്‍ വഴി വിവാഹപരസ്യം നല്‍കി സ്ത്രീകളില്‍ നിന്ന് പണവും സ്വര്‍ണവും തട്ടുന്നത് ഹോബിയാക്കിയ യുവാവ് പിടിയില്‍. 34കാരനായ അങ്കിത് ചൗളയാണ് അറസ്റ്റിലായത്. മാട്രിമോണിയല്‍ സൈറ്റുകളില്‍ പേരും സ്ഥലവും ജോലിയുമെല്ലാം വ്യത്യസ്ത രീതിയില്‍ പരസ്യം നല്‍കിയാണ് ഇയാള്‍ തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിയുടെ പ്രത്യേക സുരക്ഷാ വിഭാഗത്തിന്റെ തലവനാണ് എന്നു പറഞ്ഞ് വിശ്വസിപ്പിച്ചാണ് ഇയാള്‍ ഒരു വനിതാ ഡോക്ടറില്‍ 15 ലക്ഷം തട്ടിയെടുത്തിരിക്കുന്നത്. ഒരു രാഷ്ട്രീയ നേതാവിന്റെ സുരക്ഷാ തലവന്‍ എന്നു പറഞ്ഞ് വിശ്വസിപ്പിച്ച് മറ്റ് സ്ത്രീകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപയുടെ ആഭരണങ്ങളും ഇയാള്‍ കൈക്കലാക്കിയതായി പോലീസ് പറയുന്നു.

ഒരു സ്ത്രീ പരാതിയുമായി എത്തിയതോടെയാണ് അങ്കിതിന്റെ വിവാഹത്തട്ടിപ്പ് പുറത്തായത്. മുദിത് ചൗള എന്ന പേരാണ് ഈ സ്ത്രീയോട് അങ്കിത് പറഞ്ഞത്. മുദിത് ചൗള എന്നൊരാള്‍ 2018 ഡിസംബറില്‍ മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയപ്പെട്ട് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതായി കാണിച്ച് അശോക് വിഹാര്‍ പൊലീസ് സ്റ്റേഷനിലാണ് സ്ത്രീ പരാതി നല്‍കിയത്. തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാലം എന്ന സ്ഥലത്ത് തനിക്ക് ബെഡ് ഷീറ്റുകളുടെ ബിസിനസ് ആണെന്നും അതിനൊപ്പം ട്രാവല്‍ ഏജന്‍സികള്‍ക്കും ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ആഡംബര കാറുകള്‍ വാടകയ്ക്ക് നല്‍കുകയും ചെയ്യുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞതായി സ്ത്രീയുടെ പരാതിയിലുണ്ട്.

മാട്രിമോണിയല്‍ സൈറ്റ് വഴി തുടങ്ങിയ പരിചയം പിന്നീട് ഇ മെയില്‍, ഫോണ്‍, വാട്സാപ്പ് സന്ദേശങ്ങളിലൂടെ മുന്നോട്ടുപോയി. അതിന് ശേഷം ചെറിയ ചെറിയ തുകകള്‍ കടം വാങ്ങി. അത് തിരിച്ച് നല്‍കി സ്ത്രീയുടെ വിശ്വാസ്യത ആര്‍ജ്ജിച്ചു. പിന്നീട് തന്റെ ബിസിനസ് നഷ്ടത്തിലാണെന്നും ആ നഷ്ടം നികത്താനാവശ്യമായ പണത്തിനായി ലോണ്‍ എടുക്കണമെന്നും ഇയാള്‍ സ്ത്രീയോട് പറഞ്ഞു. വിവാഹം കഴിക്കാമെന്ന ഉറപ്പില്‍ സ്ത്രീ ലോണ്‍ തന്റെ പേരില്‍ എടുക്കുകയും 17 ലക്ഷം രൂപയോളം ആ വ്യക്തി തന്നില്‍ നിന്ന് ഈ അര്‍ത്ഥത്തില്‍ കൈക്കലാക്കിയെന്നും സ്ത്രീയുടെ പരാതിയിലുണ്ട്. പണം ലഭിച്ച ശേഷം വിവാഹത്തെക്കുറിച്ച് സ്ത്രീ സംസാരിച്ചപ്പോള്‍ ഇയാള്‍ ഒഴിഞ്ഞുമാറിയെന്നും പിന്നീട് തന്നെ ഒഴിവാക്കാന്‍ ശ്രമിച്ചതായും സ്ത്രീ പരാതിയില്‍ പറയുന്നു.

മാട്രിമോണിയല്‍ സൈറ്റുകളില്‍ ഇത്തരത്തില്‍ നിരവധി പരസ്യം നല്‍കി അനേകം സ്ത്രീകളെ ഇയാള്‍ തട്ടിപ്പിനിരയാക്കിയിട്ടുണ്ട്. വിധവകളും വിവാഹ ബന്ധം വേര്‍പ്പെടുത്തിയതുമായ സ്ത്രീകളാണ് ഇയാളുടെ തട്ടിപ്പിന് കൂടുതലും ഇരയായിട്ടുള്ളത്. ഇവരില്‍ നിന്നെല്ലാമായി ലക്ഷക്കണക്കിന് രൂപയാണ് ഇയാള്‍ തട്ടിയത്. ലാപ്ടോപ്, രണ്ട് മൊബൈല്‍ ഫോണുകള്‍, കാര്‍, വിവിധ പേരുകളിലുള്ള കൃത്രിമ ആധാര്‍ കാര്‍ഡുകള്‍ എന്നിവയും ഇയാളില്‍ നിന്ന് പൊലീസ് പിടിച്ചെടുത്തു.