കൊറോണ ദുരിതകാലം ; വിശപ്പ് കാരണം ഓരോ മാസവും മരിക്കുന്നത് 10,000 ലധികം കുട്ടികള്‍

ലോകത്ത് കൊറോണ വ്യാപനം തുടങ്ങി കുറച്ചു നാള്‍ കഴിഞ്ഞു പല രാജ്യങ്ങളും മുഴുവനായും അല്ലാതെയും ലോക്ക് ഡൌണ്‍ എന്ന മാര്‍ഗമാണ് അത് തടയാന്‍ സ്വീകരിച്ചത്. ജനങ്ങള്‍ എല്ലാം വീട്ടില്‍ ഇരിപ്പായി. വന്‍കിട ഐ റ്റി കമ്പനികളില്‍ ജോലി ചെയ്യുന്നവര്‍ എല്ലാം വീട്ടിലിരുന്നു ജോലികള്‍ ചെയ്യാന്‍ തുടങ്ങി. എന്നാല്‍ ദിവസവേതനത്തില്‍ ജോലി ചെയ്യുന്ന പാവപ്പെട്ട തൊഴിലാളികള്‍ക്ക് ജീവിതം നരകമാവുകയായിരുന്നു ഈ നാളുകളില്‍.

കോവിഡ് 19 എന്ന മഹാമാരിയോടുള്ള പോരാട്ടത്തിലാണ് ലോകം മുഴുവനുമെന്നു പറയുന്നുണ്ട് എങ്കിലും വികസ്വരരാജ്യങ്ങളില്‍ വിശപ്പു മൂലമുള്ള കഷ്ടപ്പാടുകളും മരണങ്ങളും വര്‍ദ്ധിക്കുന്നെന്നാണ് കണക്ക്. കൊറോണ കാരണം ലോക സാമ്പത്തികവ്യവസ്ഥ തന്നെ തകരാറിലായിരിക്കുകയാണ്. നിരവധി ആളുകള്‍ക്കാണ് അവരുടെ ജോലി നഷ്ടമായത്. പലരും നിത്യവൃത്തിക്ക് പണം കണ്ടെത്താനാകാതെ വിഷമിക്കുകയാണ്.

നിരവധി സമൂഹങ്ങളാണ് ഇക്കാലയളവില്‍ ഭക്ഷണത്തിന് പോലും വക കണ്ടെത്താന്‍ കഴിയാതെ വിഷമിക്കുന്നത്. പോഷകാഹാരക്കുറവ് മൂലം ഓരോ മാസവും പതിനായിരത്തില്‍ അധികം കുട്ടികള്‍ മരിക്കുന്നുണ്ടെന്നാണ് ഐക്യരാഷ്ട്ര സഭയുടെ വെളിപ്പെടുത്തല്‍. ഗ്രാമപ്രദേശങ്ങളില്‍ ആവശ്യത്തിന് വൈദ്യസഹായം ഇല്ലാത്തതും മാര്‍ക്കറ്റില്‍ ആവശ്യത്തിന് കാര്‍ഷിക ഉല്പന്നങ്ങള്‍ ലഭിക്കാത്തതും ഇതിന് കാരണമാണ്.

ബുര്‍കിനോ ഫാസോയില്‍ നിന്നുള്ള ഒരു നവജാതശിശുവിന് ഒരു മാസത്തിനുള്ളിലാണ് 2.5 കിലോഗ്രാം ഭാരം നഷ്ടമായത്. കൊറോണവൈറസ് നിയന്ത്രണങ്ങള്‍ കാരണം മാര്‍ക്കറ്റുകള്‍ അടച്ചിരുന്നു. തങ്ങളുടെ കൈവശം ഉണ്ടായിരുന്നു കുറച്ച് പച്ചക്കറികള്‍ ഈ കുഞ്ഞിന്റെ കുടുംബം വില്‍ക്കുകയും ചെയ്തു. കുഞ്ഞിന്റെ അമ്മയ്ക്കും പോഷകാഹാരക്കുറവ് ഉണ്ടായിരുന്നു.കോവിഡ് പ്രതിസന്ധി കാരണം അനുഭവിക്കുന്ന ഭക്ഷ്യസുരക്ഷ ബുദ്ധിമുട്ടുകള്‍ വര്‍ഷങ്ങളോളം പ്രതിഫലിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ പോഷകാഹാര വിഭാഗം മേധാവി ഡോ. ഫ്രാന്‍സെസ്‌കോ ബ്രാങ്ക പറഞ്ഞു. ലാറ്റിന്‍ അമേരിക്ക, ദക്ഷിണേഷ്യ, സബ് സഹാറന്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ നിരവധി ആളുകളാണ് ആവശ്യത്തിന് ഭക്ഷണമില്ലാതെ ഭാവിയിലേക്ക് നോക്കിയിരിക്കുന്നത്.

കൊറോണ കാരണം സമ്പദ് വ്യവസ്ഥയില്‍ ഉണ്ടായ ബുദ്ധിമുട്ടുകള്‍ ആഗോളതലത്തില്‍ തന്നെ ക്ഷാമത്തിന് കാരണമാകുമെന്ന് ലോക ഭക്ഷ്യ പദ്ധതി മേധാവി ഡേവിഡ് ബിയസ് ലി ഏപ്രിലില്‍ പറഞ്ഞിരുന്നു.ഭക്ഷ്യക്ഷാമത്തിന് നിരവധി ഘട്ടങ്ങളുണ്ട്. സുഡാനില്‍ മാത്രം 98 ലക്ഷം ആളുകള്‍ ഒരു നേരം മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. പണപ്പെരുപ്പം കാരണം ചില സ്ഥലങ്ങളില്‍ അവശ്യവസ്തുക്കളുടെ വില മൂന്നിരട്ടിയായി വര്‍ദ്ധിച്ചു. വിശപ്പിന്റെ കാര്യമെടുത്താല്‍ അഫ്ഗാനിസ്ഥാന്‍ ഇപ്പോള്‍ റെഡ് സോണിലാണ്. കുട്ടികളിലെ പോഷകാഹാരക്കുറവില്‍ വന്‍ വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. ജനുവരിയില്‍ 690,000 ആയിരുന്നത് ഇപ്പോള്‍ 780,000 ആയാണ് വര്‍ദ്ധിച്ചത്.

കാര്യങ്ങള്‍ ഇങ്ങനെയാണ് എങ്കിലും കൊറോണ വൈറസിനെ പിടിച്ചു കെട്ടാന്‍ ആര്‍ക്കും ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യയടക്കം രാജ്യങ്ങള്‍ ഇപ്പോഴും ലോക്ക് ഡൌണ്‍ തുടരുന്നത് സാധാരണക്കാരുടെ ജീവിതം കൂടുതല്‍ ദുസഹമാക്കുകയാണ്. കേരളത്തിലെ സ്ഥിതിയും വ്യത്യാസമല്ല.