അമേരിക്കയിലും ടിക്ടോക് നിരോധിക്കാന്‍ തീരുമാനം

ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയും ടിക്ടോക് നിരോധിക്കാന്‍ ഒരുങ്ങുന്നു. ടിക്ടോക് ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് ഒരുങ്ങുകയാണെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെയാണ് നിരോധനം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്. ചൈനീസ് ആപ്പുകള്‍ നിരോധിക്കുമെന്നത് സംബന്ധിച്ച സൂചന വൈറ്റ് ഹൗസിലെ വാര്‍ത്താസമ്മേളനത്തില്‍ ട്രംപ് സൂചന നല്‍കിയിരുന്നു. ആപ്പുകള്‍ നിരോധിക്കുന്നത് സംബന്ധിച്ച ഉത്തരവില്‍ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് ശനിയാഴ്ച ഒപ്പിടുമെന്നാണ് റിപ്പോര്‍ട്ട്.

ദേശീയ സുരക്ഷയ്ക്ക് ടിക്ടോക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുന്നത്. ഇന്ത്യ കഴിഞ്ഞാല്‍ ടിക്ടോക്കിന്റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് അമേരിക്ക .എന്നത് കൊണ്ട് തന്നെ ഈ നിരോധനം ടിക് ടോക് ഉടമകളായ ബൈറ്റ് ഡാന്‍സ് കമ്പനിയ്ക്ക് കനത്ത തിരിച്ചടിയാകും. നിലവില്‍ എട്ടു കോടി സജീവ ഉപഭോക്താക്കളാണ് അമേരിക്കയില്‍ ഈ ആപ്പിനുള്ളത്.

അതേസമയം, ഫേസ്ബുക്കിന് സമാനമായ ഒരു മൊബൈല്‍ ആപ്പ് എന്ന ഉദ്ദേശത്തോടെയാണ് ടിക്‌റോക്കിനെ ഏറ്റെടുക്കാന്‍ മൈക്രോസോഫ്റ്റ് തീരുമാനിച്ചത്. ടിക്ടോക്കിന്റെ യുഎസിലെ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാനായി 5000 കോടി ഡോളറിന്റെ കരാറാണ് തയാറാക്കിയത്. ഈ കരാര്‍ തിങ്കളാഴ്ച ഒപ്പിടനായാണ് തീരുമാനിച്ചിരുന്നതെങ്കിലും ഓഹരി വിഹിതം വേണമെന്ന ബൈറ്റ്ഡാന്‍സിന്റെ കടുംപിടുത്തം ചര്‍ച്ചകള്‍ വഴിമുട്ടിക്കുകയായിരുന്നു.