കൊവിഡ് പ്രതിരോധത്തില്‍ പൊലീസിന് കൂടുതല്‍ അധികാരം: പ്രതിഷേധവുമായി ആരോഗ്യമേഖല

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കാന്‍ പൊലീസിനെ ഏല്‍പ്പിച്ചതിനെതിരെ എതിര്‍പ്പുമായി സംഘടനകള്‍. സര്‍ക്കാര്‍ നടപടി ശരിയായില്ലെന്ന് ആരോഗ്യമേഖലയിലെ വിവിധ സംഘടനകള്‍ ആരോപിക്കുന്നു. ഐ.എം.എ, കെ.ജി.എം.ഒ.എ, കേരളാ ഹെല്‍ത്ത് ഇന്‍സ്‌പെട്‌ക്ടേഴ്‌സ് യൂണിയന്‍ തുടങ്ങിയ സംഘടനകളാണ് പ്രതിഷേധം അറിയിച്ചത്. സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍ ഉള്‍പ്പടെയുളള ജോലികള്‍ പോലീസിനെ ഏല്‍പ്പിക്കുന്നത് ആരോഗ്യരംഗത്ത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് കെ.ജി.എം.ഒ പറഞ്ഞു.

പട്ടിക തയ്യാറാക്കേണ്ടത് ആരോഗ്യപ്രവര്‍ത്തകരാണെന്നും ഐ.എം.എ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) നേതാക്കള്‍ പ്രതികരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുക എന്നത് ശാസ്ത്രീയമായി നടപ്പാക്കേണ്ട കാര്യമാണ്, പൊലീസിന്റെ ഭാഗത്ത് നിന്ന് സമ്പര്‍ക്കപട്ടിക തയ്യാറാക്കുമ്പോള്‍ ശാസ്ത്രീയമായി കാര്യങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണെന്നാണ് ഐ.എം.എ ഉള്‍പ്പെടെ ആരോഗ്യരംഗത്തുള്ളവര്‍ ഉന്നയിക്കുന്നത്.

ഇനി പൊലീസ് തയ്യാറാക്കുകയാണെങ്കില്‍ തന്നെ അന്തിമ തീരുമാനം എടുക്കേണ്ടത് ആരോഗ്യരംഗത്ത് പരിശീലനം നേടിയവരുടെ അഭിപ്രായത്തിന് ശേഷമായിരിക്കണമെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി പൊലീസിന് കൂടുതല്‍ ചുമതലകള്‍ നല്‍കിക്കൊണ്ടുള്ള തീരുമാനം ഇന്നലെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയത്.

അതേസമയം കോവിഡ് നിയന്ത്രിക്കാന്‍ ആക്ഷന്‍ പ്ലാന്‍ തയ്യാറായെന്ന് ഐ.ജി വിജയ് സാഖറെ വ്യക്തമാക്കി. പ്രൈമറി, സെക്കണ്ടറി കോണ്ടാക്ടുകളെ കണ്ടെത്തി വീടുകളില്‍ തന്നെ രോഗത്തെ നിയന്ത്രിച്ച് നിര്‍ത്താനാണ് ശ്രമിക്കുന്നത്. കണ്ടയ്ന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് കര്‍ശന പരിശോധനകള്‍ നടത്തും. അവശ്യവസ്തുക്കള്‍ ലഭ്യമാക്കുന്നതിനും പൊലീസ് ഇടപെടല്‍ ഉണ്ടാകുമെന്നും കോവിഡ് നിയന്ത്രണങ്ങള്‍ക്കുള്ള നോഡല്‍ ഓഫീസറായ വിജയ് സാഖറെ പറഞ്ഞു.