ഭാര്യ ശാരീരികബന്ധം നിഷേധിച്ചതില്‍ മനംനൊന്ത യുവാവ് ആത്മഹത്യ ചെയ്തു

റെയില്‍വെ ജീവനക്കാരന്‍ ആത്മഹത്യ ചെയ്യാന്‍ കാരണമായത് ഭാര്യ ശാരീരികബന്ധം നിഷേധിക്കപ്പെട്ടതില്‍ എന്ന് പരാതി. വിവാഹം കഴിഞ്ഞ് 22 മാസമായിട്ടും ശാരീരിക ബന്ധം പുലര്‍ത്താന്‍ യുവതി അനുവദിച്ചിരുന്നില്ലെന്നും ഇതില്‍ മനംനൊന്താണ് മകന്‍ ആത്മഹത്യ ചെയ്തതെന്നും മരിച്ച സുരേന്ദ്രസിങ്ങിന്റെ മാതാവ് മുലി പര്‍മര്‍ നല്‍കിയ പരാതിയില്‍ ആരോപിക്കുന്നു. മാതാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. മണിനഗര്‍ സ്വദേശിയായ ഗീത പാര്‍മര്‍ എന്ന 32കാരിക്കെതിരെ ഷഹര്‍കോട്ട പൊലീസാണ് കേസെടുത്തത്.

റെയില്‍വേ ജീവനക്കാരനായിരുന്ന സുരേന്ദ്ര സിംഗ് 2018 ഒക്ടോബറിലാണ് ഗീതയെ വിവാഹം കഴിച്ചത്. സുരേന്ദ്ര സിംഗിന്റേത് രണ്ടാം വിവാഹമായിരുന്നു. 2016-ല്‍ ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയതിനു പിന്നാലെയാണ് ഗീതയെ വിവാഹം ചെയ്തത്. ഗീതയുടെ മൂന്നാം വിവാഹം ആയിരുന്നു ഇത്.

”ഒരിക്കല്‍ ഞാന്‍ എന്റെ മകന്റെ മുറിക്കുള്ളില്‍ ചെന്നപ്പോള്‍ അവനും മരുമകളും രണ്ടു കിടക്കകളില്‍ ഉറങ്ങുന്നതായി കണ്ടു. മകനോട് ഞാന്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍, ഗീത ഭര്‍ത്താവിനൊപ്പം ഉറങ്ങില്ലെന്ന വാശിയിലാണെന്നും അവളുമായി ശാരീരിക ബന്ധം ഉണ്ടായിട്ടില്ലെന്നും അവന്‍ പറഞ്ഞു”- മുലി തന്റെ പരാതിയില്‍ ആരോപിക്കുന്നു. ഭാര്യ തന്നോടൊപ്പം ഉറങ്ങാന്‍ തയാറാകാത്തതില്‍ മനംനൊന്ത് മകന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നെന്നും അവര്‍ ആരോപിക്കുന്നു. നിസാര കാര്യങ്ങള്‍ക്കു പോലും ഇരുവരും തമ്മില്‍ വഴക്കിടുമായിരുന്നു. ഇതിനു പിന്നാലെ ഗീത സ്വന്തം വീട്ടിലേക്ക് പോയി. ഫോണ്‍ വിളിച്ചാല്‍ പോലും ഗീത എടുക്കാതിരുന്നതോടെ സുരേന്ദ്ര സിംഗ് വിഷാദാവസ്ഥയിലായെന്നും മാതാവ് പറയുന്നു. ജൂലൈ 27 ന് കുടുംബാംഗങ്ങള്‍ ഒരു ശവസംസ്‌കാരത്തിന് പോയി മടങ്ങിയെത്തിയപ്പോളഴാണ് സുരേന്ദ്രസിംഗിനെ ഫാനില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.