തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മാണം ; ബെംഗളൂരുവില്‍ ഡോക്ടര്‍ അറസ്റ്റില്‍

തീവ്രവാദത്തിന് മൊബൈല്‍ ആപ്പ് നിര്‍മ്മിച്ച ഡോക്ടറിനെ എന്‍ഐഎ അറസ്റ്റ് ചെയ്തു. ബംഗളൂരു ബസവങ്ങുടി സ്വദേശിയായ അബ്ദുര്‍ റഹ്മാനാണ് അറസ്റ്റിലായത്. ഇസ്ലാമിക് സ്റ്റേറ്റുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുണ്ടെന്ന് എന്‍ഐഎ അറിയിച്ചു. ബെംഗളൂരുവിലെ രാമയ്യ മെഡിക്കല്‍ കോളേജില്‍ നേത്രരോഗവിദഗ്ദ്ധനായി ജോലി ചെയ്യുകയായിരുന്നു അബ്ദുര്‍ റഹ്മാന്‍.

സംഘര്‍ഷമേഖലകളില്‍ പരിക്കേറ്റ ISIS പോരാളികളെ സഹായിക്കുന്നതിനായി ഡോക്ടറായ അബ്ദുര്‍ ഒരു ആപ്പ് വികസിപ്പിച്ചെടുത്തിരുന്നു. ഐസിസ് തീവ്രവാദികളുടെ ചികിത്സയ്ക്കായി 2014 തുടക്കത്തില്‍ സിറിയയിലെ ഒരു ഐസിസ് മെഡിക്കല്‍ ക്യാമ്പ് അബ്ദുര്‍ സന്ദര്‍ശിച്ചതായും ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് 10 ദിവസം ഇസ്ലാമിക് സ്റ്റേറ്റ് പ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ചതായും എന്‍ഐഎ വ്യക്തമാക്കുന്നു.

2020 മാര്‍ച്ചില്‍ കശ്മീരി ദമ്പതികളെ അറസ്റ്റ് ചെയ്ത ശേഷം ദില്ലി പോലീസ് സ്പെഷ്യല്‍ സെല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ നിന്നുമാണ് ഈ കേസിലേക്ക് അന്വേഷണം ആരംഭിക്കുന്നത്. നിരോധിത തീവ്രവാദ സംഘടനയായ ഐസിസിന്റെ ഭാഗമായ ഇസ്ലാമിക് സ്റ്റേറ്റ് ഖൊറാസാന്‍ പ്രവിശ്യയുമായി (ഐഎസ്‌കെപി) ഈ ദമ്പതികള്‍ക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്‍ഐഎയുടെ മറ്റൊരു കേസില്‍ തിഹാര്‍ ജയിലില്‍ കിടന്നിരുന്ന അബ്ദുല്ല ബസിവുമായി ഇവര്‍ക്ക് അടുപ്പമുണ്ടായിരുന്നുവെന്നും കണ്ടെത്തിയിരുന്നു.

കേസ് എന്‍ഐഎ ഏറ്റെടുത്തതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സാദിയ അന്‍വര്‍ ഷെയ്ക്ക്, നബീല്‍ സിദ്ദിഖ് ഖത്രി എന്നീ രണ്ട് പ്രതികളെ കൂടി പൂനെയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. എന്‍ഐഎയുടെ അന്വേഷണത്തില്‍ ഇന്ത്യയിലെ ഐസിസ് / ഐഎസ്‌കെപിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും പൗരത്വ വിരുദ്ധ ഭേദഗതി നിയമത്തിന്റെ (സിഎഎ) പ്രതിഷേധത്തിന്റെ മറവില്‍ അട്ടിമറി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനുമുള്ള ഗൂഡാലോചന ഇവര്‍ നടത്തിയിരുന്നതായും കണ്ടെത്തി.