തിരുവനന്തപുരം വിമാനത്താവള കൈമാറ്റം ; സ്റ്റേ ആവശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍. വ്യാഴാഴ്ച നടന്ന സര്‍വകക്ഷി യോഗത്തിനു ശേഷമാണ് വിഷയത്തില്‍ നിയമപരമായ നീക്കത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള നടപടികള്‍ പൂര്‍ണമായി സ്റ്റേ ചെയ്യണമെന്നാണ് സര്‍ക്കാരിന്റെ ആവശ്യം.

വിമാനത്താവളം പാട്ടത്തിനു നല്‍കാനുള്ള നടപടികളും വിഷയത്തിലെ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടലുകളും തടയണമെന്നാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നല്‍കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ രാഷ്ട്രീയ, നിയമപരമായ നീക്കമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. രാഷ്ട്രീയ നീക്കത്തിന്റെ ഭാഗമായി നടന്ന സര്‍വകക്ഷി യോഗത്തിന് ശേഷമാണ് നിയമപരമായ നടപടികളിലേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നത്. വിമാനത്താവള കൈമാറ്റത്തിനെതിരെ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ എതിര്‍പ്പ് അറിയിച്ചിരിയ്ക്കുകയാണ്.

കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കുന്നതായി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. 50 വര്‍ഷത്തേക്കാണ് വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പ് ഏറ്റെടുക്കുന്നത്. സംസ്ഥാന സര്‍ക്കാറിന്റെ വിയോജിപ്പിനെ മറികടന്നായിരുന്നു കേന്ദ്ര തീരുമാനം. രാജ്യത്തെ വിമാനത്താവളങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വികസിപ്പിക്കാനുള്ള കേന്ദ്ര മന്ത്രിസഭാ തീരുമാനത്തിന്റെ ഭാഗമായായിരുന്നു ഈ നടപടി. വിമാനത്താവളത്തിന്റെ നടത്തിപ്പ്, വികസനം, നവീകരണം തുടങ്ങിയ ചുമതലകളാണ് അദാനി ഗ്രൂപ്പ് തീരുമാനിക്കുക.

തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് കൈമാറാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ നേരത്തേ തീരുമാനമെടുത്തിരുന്നു. ഇതിനെതിരേ മുഖ്യമന്ത്രി പ്രധാനമന്ത്രിയെ നേരിട്ട് കാണുകയും സ്വകാര്യവല്‍ക്കരണം അനുവദിക്കരുതെന്നും വിമാനത്താവളം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാണെന്നും അറിയിച്ചിരുന്നു.