കറന്‍സികള്‍ പുറത്തിറക്കി വിവാദ സാമി നിത്യാനന്ദയുടെ ‘ കൈലാസ റിസര്‍വ് ബാങ്ക്

ഇന്ത്യയില്‍ നിന്നും നാടുവിട്ട വിവാദ സ്വാമി നിത്യാനന്ദ തന്റെ രാജ്യമായ കൈലാസത്തില്‍ പുതിയ ‘ബാങ്ക്’ സ്ഥാപിച്ചതായി പ്രഖ്യാപിച്ചു. വത്തിക്കാന്‍ മാതൃകയില്‍ സ്വന്തമായി ബാങ്കാണ് ഇയാള്‍ പ്രഖ്യാപിച്ചിരിയ്ക്കുന്നത്. ഒപ്പം പുതിയ കറന്‍സികളും നിത്യാനന്ദ പുറത്തിറക്കി. കറന്‍സി പുറത്തിറക്കാന്‍ ഗണേശ ചതുര്‍ഥി ദിനമാണ് നിത്യാനന്ദ തിരഞ്ഞെടുത്തത്. കൈലാസത്തിലെ ‘റിസര്‍വ് ബാങ്ക് ഓഫ് കൈലാസ’ നിര്‍മിച്ച ‘കൈലാസിയന്‍ ഡോളര്‍’ ആണ് ശനിയാഴ്ച പുറത്തിറക്കിയത്. ബ്രിട്ടീഷുകാര്‍ പുറത്തിറക്കിയ നാണയങ്ങളില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങള്‍ ആലേഖനം ചെയ്ത നാണയങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്നും നിത്യാനന്ദ പറഞ്ഞു.

നാണയ വിനിമയം അടക്കം കൈലാസത്തിലെ എല്ലാ സാമ്പത്തിക ഇടപാടുകളും നിയമപരമാണെന്നാണ് നിത്യാനന്ദ പറയുന്നത്. സ്വര്‍ണത്തില്‍ നിര്‍മിച്ച നാണയങ്ങളാണ് കൈലാസിയന്‍ ഡോളര്‍. തമിഴില്‍ ഇതിന് ‘പൊര്‍കാസ്’ എന്നും സംസ്‌കൃതത്തില്‍ ‘സ്വര്‍ണമുദ്ര’ എന്നുമാണ് പേര് നല്‍കിയിരിക്കുന്നത്. 11.66 ഗ്രാം സ്വര്‍ണത്തിലാണ് ഒരു കൈലാസിയന്‍ ഡോളര്‍ നിര്‍മിച്ചിരിക്കുന്നതെന്നാണ് നിത്യാനന്ദയുടെ അവകാശവാദം. 1/4, 1/2, 3/4, രണ്ട്, മൂന്ന്, നാല്, അഞ്ച്, 10 ഡോളറിന്റെ നാണയങ്ങളും പുറത്തിറക്കിയിട്ടുണ്ട്. 116.6 ഗ്രാം സ്വര്‍ണത്തിലാണ് പത്ത് കൈലാസിയന്‍ ഡോളര്‍ നിര്‍മിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ നിന്നും കടന്ന് 6 മാസത്തിനകമാണ് സ്വന്തം രാജ്യം ഇയാള്‍ കെട്ടിപ്പടുക്കുന്നത്. ‘കൈലാസ’ എന്ന പേരില്‍ സ്വന്തം രാജ്യം സ്ഥാപിച്ച ഇയാള്‍ ബാങ്ക്, കറന്‍സി, പാസ്‌പോര്‍ട്ട് തുടങ്ങി ഒരു സ്വതന്ത്ര രാജ്യത്തിന് അനിവാര്യമായ എല്ലാം തരപ്പെടുത്തുകയാണ്. പെണ്‍കുട്ടികളെ തടവില്‍പാര്‍പ്പിച്ച് പീഡിപ്പിച്ച കേസില്‍ ഉള്‍പ്പെട്ടതോടെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്ന് മുങ്ങിയത്. സ്വന്തമായി ‘കൈലാസ’എന്ന ഒരു രാജ്യം സ്ഥാപിച്ചതായി ഇയാള്‍ കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തിയിരുന്നു. ട്രിനിഡാഡ് ആന്‍ ടുബാഗോയിലെ ഒരു ദ്വീപാണ് നിത്യാനന്ദയുടെ ‘കൈലാസ’യെന്നാണ് അനുമാനം.