ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണ കരാര്‍ രേഖ പുറത്ത് ; റെഡ് ക്രസന്റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറല്‍

വിവാദങ്ങള്‍ ഒഴിയാതെ വടക്കാഞ്ചേരിയിലെ ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മ്മാണം. ഫ്‌ലാറ്റ് നിര്‍മാണത്തിന്റെ കരാര്‍ രേഖകള്‍ പുറത്തായി. റെഡ് ക്രസന്റിന് പകരം കരാറില്‍ ഒപ്പിട്ടത് യുഎഇ കോണ്‍സുല്‍ ജനറലാണ്. ടെണ്ടറിലെ മികച്ച ക്വട്ടേഷന്റെ അടിസ്ഥാനത്തിലാണ് കരാര്‍ ഒപ്പിടുന്നതെന്നാണ് രേഖ. 7 മില്യണ്‍ ദിര്‍ഹത്തിന്റെ കരാറാണ് ഒപ്പിട്ടത്. യൂണിടാക്കുമായാണ് യുഎഇ കോണ്‍സുല്‍ ജനറല്‍ ഉപകരാറായ നിര്‍മാണ കരാര്‍ ഒപ്പിട്ടത്. റെഡ് ക്രസന്റിന്റെ ഫണ്ട് ഉപയോഗിച്ചാണ് പദ്ധതി നടപ്പാക്കുന്നതെന്ന് കരാറില്‍ പറയുന്നു. 500 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണമുള്ള 140 ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാന്‍ ധാരണ എന്നും കരാറില്‍ പരാമര്‍ശമുണ്ട്. ആശുപത്രി നിര്‍മാണത്തിന് വേണ്ടിയുള്ള കരാറിന്റെ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മൂന്ന് മില്യണ്‍ ദിര്‍ഹത്തിന്റെ കരാറാണിത്.

എന്നാല്‍ യൂണിടാക്കും യുഎഇ കോണ്‍സുല്‍ ജനറലും തമ്മില്‍ കരാറുണ്ടാക്കുമ്പോള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ അനുമതി തേടിയിരുന്നോ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയരുന്നത്. നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കുന്നത് റെഡ് ക്രെസന്റ് ആണെന്ന പരാമര്‍ശം മാത്രമാണ് കരാറില്‍ ഉള്ളത്. വടക്കാഞ്ചേരിയില്‍ 500 ചതുരശ്ര അടിയില്‍ ഏകദേശം 140 അപാര്‍ട്ട്‌മെന്റുകളടങ്ങിയ ഫ്‌ലാറ്റ് സമുച്ചയം നിര്‍മിക്കാനായിരുന്നു കരാര്‍. ഭവന സമുച്ചയം നിര്‍മാണ പദ്ധതിയുടെ ഭാഗമായ ആശുപത്രി നിര്‍മാണ കരാറിലും റെഡ് ക്രെസന്റ് പുറത്തായി.

സര്‍ക്കാരിന് സാമ്പത്തിക സഹായം നല്‍കിയ റെഡ് ക്രസന്റ് കരാറില്‍ നിന്ന് എങ്ങനെ പുറത്തായി യുഎഇ കോണ്‍സുലേറ്റ് ഇന്ത്യയിലെ ഒരു കമ്പനിയുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെട്ടത് എങ്ങനെ എന്നീ ചോദ്യങ്ങള്‍ക്ക് സര്‍ക്കാരും യുഎഇ കോണ്‍സുലേറ്റും ഉത്തരം പറയേണ്ടിവരും. 2019 ജൂലൈ 19 ന് ആയിരുന്നു ഇത്. നിര്‍മാണത്തിനുള്ള ഉപകരാര്‍ ജൂലൈ 31ന് ഒപ്പിട്ടപ്പോള്‍ കഥ മാറി. ആദ്യ കരാറിലെ റെഡ് ക്രെസന്റ് പുറത്തായി. പകരം യുഎഇ കോണ്‍സല്‍ ജനറല്‍ ഫസ്റ്റ് പാര്‍ട്ടിയായി യൂണിടാകുമായി കരാര്‍ ഒപ്പിട്ടു. സന്തോഷ് ഈപ്പനാണ് യൂണിടാകിനെ പ്രതിനിധീകരിച്ചത്.