കൊറോണ വ്യാപനം ; തിരുവനന്തപുരത്ത് പുതിയ ആക്ഷന്‍ പ്ലാന്‍

തിരുവനന്തപുരം : ജില്ലയില്‍ കൊവിഡ് വ്യാപനം ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ നവജ്യോത് ഖോസെ. വരുന്ന മൂന്നാഴ്ച രോഗവ്യാപനം വര്‍ധിച്ചേക്കാം. ഈ സാഹചര്യത്തില്‍ ജില്ലയെ അഞ്ച് സോണുകളാക്കി തിരിച്ച് നിരീക്ഷണം കര്‍ശനമാക്കാന്‍ തീരുമാനിച്ചു.

ജനപങ്കാളിത്തത്തോടെ രോഗവ്യാപനം തടയലാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. രോഗവ്യാപനം ഉണ്ടാകാത്ത ഇടങ്ങളില്‍ സമൂഹ വ്യാപനം ഉണ്ടാകാതെ നോക്കണം. വാര്‍ഡ്തല ജാഗ്രതാ സമിതികളും റസിഡന്റ്സ് അസോസിയേഷനുകളും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തും. സന്നദ്ധസേന രൂപീകരിച്ച് പ്രതിരോധം ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിലവില്‍ സംസ്ഥാനത്തെ 20 ശതമാനം കൊവിഡ് കേസുകളും തിരുവനന്തപുരത്തുനിന്നാണ്. ഇതുവരെ 63 മരണമാണ് ജില്ലയിലുണ്ടായത്. 470 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊവിഡ് ബാധിച്ചെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലയിലെ 95 ശതമാനം കേസുകളും സമ്പര്‍ക്കം വഴിയാണ്. 29 ക്ലസ്റ്ററുകളാണ് നിലവില്‍ ജില്ലയിലുള്ളത്. 14 ക്ലസ്റ്ററുകളില്‍ 100 ലേറെ പേര്‍ക്ക് കൊവിഡ് ബാധിച്ചതായും കളക്ടര്‍ അറിയിച്ചു.