അനില്‍ നമ്പ്യാര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല ; വീണ്ടും ചോദ്യം ചെയ്യും

സ്വര്‍ണക്കടത്ത് കേസില്‍ ജനം ടിവി കോഡിനേറ്റിങ് എഡിറ്റര്‍ അനില്‍ നമ്പ്യാര്‍ക്ക് കസ്റ്റംസ് ക്ലീന്‍ചിറ്റ് നല്‍കിയിട്ടില്ല എന്ന് കസ്റ്റംസ്. അനില്‍ നമ്പ്യാര്‍ നല്‍കിയ മൊഴി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യം ചെയ്യുന്ന കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക. അഞ്ചര മണിക്കൂറാണ് അനില്‍ നമ്പ്യാരെ കസ്റ്റംസ് ഇന്ന് ചോദ്യം ചെയ്തത്. ഇന്ന് രാവിലെയാണ് അനില്‍ നമ്പ്യാര്‍ കസ്റ്റംസിനു മുന്നില്‍ ഹാജരായത്. കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷുമായുള്ള ഇദ്ദേഹത്തിന്റെ ബന്ധം വ്യക്തമായതിനെ തുടര്‍ന്ന് കസ്റ്റംസ് കഴിഞ്ഞ ദിവസം ഹാജരാകാന്‍ നോട്ടിസ് നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇന്ന് രാവിലെ കൊച്ചിയിലെ ഓഫിസില്‍ മൊഴി നല്‍കാന്‍ ഹാജരായത്.

ജൂലൈ അഞ്ചിനാണ് തിരുവനന്തപുരത്ത് നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്ത് കസ്റ്റംസ് പിടികൂടുന്നത്. അതേ ദിവസം ഉച്ചയ്ക്ക് സ്വപ്നാ സുരേഷും അനില്‍ നമ്പ്യാരും ഫോണില്‍ ബന്ധപ്പെട്ടതിന് തെളിവുണ്ട്. സ്വപ്നയും അനില്‍ നമ്പ്യാരും പല തവണ നേരില്‍ കണ്ട് സംസാരിച്ചിട്ടുണ്ടെന്നും കസ്റ്റംസ് കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലായിരുന്നു ചോദ്യം ചെയ്യല്‍.

ജൂലൈ 5 ന് സ്വര്‍ണ്ണക്കടത്ത് വാര്‍ത്ത പുറത്ത് വരുന്നതിന് മുന്‍പു തന്നെ സ്വപ്ന സുരേഷിനെ വിളിച്ചതാണ് അനില്‍ നമ്പ്യാര്‍ക്ക് കെണിയായത്. മാത്രമല്ല ഇത് ഡിപ്ലോമാറ്റിക് ബാഗേജാണ് എന്ന നിലപാടില്‍ ഉറച്ചു നിന്നാല്‍ മതിയെന്ന് അനില്‍ നമ്പ്യാര്‍ ഉപദേശിച്ചുവെന്ന് സ്വപ്ന കസ്റ്റംസിന് മൊഴി നല്‍കുകയും ചെയ്തു. നേരത്തെ ചെക്ക് കേസില്‍ അനില്‍ നമ്പ്യാര്‍ക്ക് വിദേശത്തേക്ക് യാത്ര വിലക്ക് ഉണ്ടായിരുന്നപ്പോള്‍ സ്വപ്ന ഇടപെട്ട് പരിഹരിച്ചതിന്റെ വിശദാംശങ്ങളും കസ്റ്റംസിന് ലഭിച്ചിട്ടുണ്ട്. അനില്‍ നമ്പ്യാര്‍ക്ക് സ്വര്‍ണ്ണക്കടത്തുമായി നേരിട്ട് ബന്ധമുണ്ടെങ്കിലേ അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് കസ്റ്റംസ് കടക്കൂ.