പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് : ഉടമയുടെ രണ്ട് മക്കള്‍ ഡല്‍ഹിയില്‍ പിടിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമ റോയ് ഡാനിയലിന്റെ രണ്ട് മക്കള്‍ പിടിയിലായി. ഡല്‍ഹി വിമാനത്താവളത്തില്‍ വച്ചാണ് പിടിയിലായത്. റിനു മറിയം തോമസ്, റിയ ആന്‍ തോമസ് എന്നിവരാണ് പിടിയിലായത്. ഇവരെ കേരള പൊലീസിന് കൈമാറും. റിനു മറിയം തോമസ് കമ്പനി സിഇഒ ആണ്. റിയ ആന്‍ തോമസ് ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. ഇവര്‍ വിദേശത്തെയ്ക്ക് കടക്കാന്‍ ശ്രമിക്കുന്നതിന്റെ ഇടയിലാണ് പിടിയിലായത്. തട്ടിപ്പ് കേസില്‍ സ്ഥാപനത്തിന്റെ കോന്നിയിലെ ആസ്ഥാനത്ത് ജപ്തി നടപടികള്‍ ആരംഭിച്ചു. നിക്ഷേപകന്റെ പരാതിയില്‍ സബ് കോടതി നോട്ടിസ് പതിച്ചിട്ടുണ്ട്. പോപ്പുലര്‍ ഫിനാന്‍സിലെ നിക്ഷേപകന്റെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് കോടതി നടപടി. 46 ലക്ഷമാണ് ഹര്‍ജിക്കാരന് ലഭിക്കാനുള്ളത്.

പോപ്പുലര്‍ ഫിനാന്‍സ് എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് വമ്പന്‍ തിരിമറികള്‍ നടന്നതിന്റെ തെളിവുകള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. കേസില്‍ സ്ഥാപനം ഉടമ റോയ് ഡാനിയേലിനും ഭാര്യ പ്രഭയ്ക്കുമെതിരെ പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ആയിരക്കണക്കിന് ആളുകള്‍ കോടിക്കണക്കിന് രൂപയാണ് പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിട്ടുള്ളത്. പൊലീസിന്റെ പ്രാഥമിക അന്വേഷണത്തില്‍ 274 ശാഖകളിലായി 2000 കേടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കോന്നി, പത്തനംതിട്ട പൊലീസ് സ്റ്റേഷനുകളിലായി രണ്ട് കേസുകളാണ് നിലവില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം അടൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ രൂപീകരിച്ചു. വിശ്വാസ വഞ്ചന, സാമ്പത്തിക ക്രമക്കേട്, തുടങ്ങിയ വകുപ്പുകള്‍ പ്രതിള്‍ക്കെതിരെ ചുമത്തും. കേസില്‍ ഡയറക്ടര്‍ ബോര്‍ഡ് സ്ഥാനത്തുള്ള എല്ലാവരും പ്രതികളാകുമെന്നും ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.