ജോലി ഇല്ല : പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു

പിഎസ്‌സി റാങ്ക് ലിസ്റ്റ് റദ്ദാക്കിയതില്‍ മനംനൊന്ത് ഉദ്യോഗാര്‍ഥി ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വെള്ളറട തട്ടിട്ടമ്പലം സ്വദേശി അനു ആണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ എക്‌സൈസ് പരീക്ഷയില്‍ അനുവിന് 77 ആം റാങ്ക് ലഭിച്ചിരുന്നു. രാവിലെയാണ് മരണവിവരം പുറത്തറിഞ്ഞത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റാങ്ക്‌ലിസ്റ്റ് റദ്ദാക്കപ്പെട്ടതില്‍ മനംനൊന്ത് അനു വീടിന് പുറത്തുപോലും ഇറങ്ങാറില്ലായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. എംകോം ബിരുദധാരിയാണ് അനു.

കുറച്ചുദിവസമായി ആഹാരം വേണ്ട. ശരീരമൊക്കെ വേദന പോലെ. എന്ത് ചെയ്യണമെന്നറിയില്ല. കുറച്ചുദിവസമായി ആലോചിക്കുന്നു. ആരുടെ മുമ്പിലും ചിരിച്ച് അഭിനയിക്കാന്‍ വയ്യ, എല്ലാത്തിനും കാരണം, ജോലി ഇല്ലായ്മയെന്നാണ് അനു തന്റെ ആത്മഹത്യാകുറിപ്പില്‍ എഴുതിയിരിക്കുന്നത്. ജോലി ഇല്ലാത്തത് മാനസികമായി തളര്‍ത്തിയെന്ന് അനുവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്.

അതേസമയം സംഭവത്തില്‍ ക്ലിഫ് ഹൗസിലേക്ക് ബിജെപിയുടെ പ്രതിഷേധ മാര്‍ച്ച്. അനുവിന്റെ മൃതദേഹവുമായാണ് ബിജെപി മാര്‍ച്ച് നടത്തിയത്. സര്‍ക്കാര്‍ ഇടപെട്ട് അനുവിന്റെ കുടുംബത്തെ സഹായിക്കണം, അനുവിന്റെ സഹോദരനു ജോലി നല്‍കണം എന്നൊക്കെയായിരുന്നു ഇവരുടെ ആവശ്യം. ബിജെപിയുടെ ജില്ലാ നേതാവ് വിവി രാജേഷ് അടക്കമുള്ളവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. അനുവിന്റെ വീട്ടില്‍ വന്ന് ഉദ്യോഗസ്ഥര്‍ സംസാരിക്കുമെന്ന് അറിയിച്ചു എന്നും അതുകൊണ്ട് പിരിഞ്ഞു പോവുകയാണെന്നും വിവി രാജേഷ് അറിയിച്ചു. തുടര്‍ന്ന് അനുവിന്റെ മൃതദേഹം അതേ ആംബുലന്‍സില്‍ തിരികെ കൊണ്ടു പോവുകയായിരുന്നു.

2019ലെ സിവില്‍ എക്സൈസ് ഓഫീസര്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട 68 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിയോടും മറ്റ് അധികൃതരോടും ഉദ്യോഗാര്‍ത്ഥികള്‍ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.