സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

സാമ്പത്തിക പ്രതിസന്ധിയില്‍ കൂപ്പുകുത്തി ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളില്‍ ഉണ്ടായ തകര്‍ച്ചകളില്‍ കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇന്ത്യയെ ആണ്. കോവിഡ് പടരുന്നത് നിയന്ത്രിക്കാനായി പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ കഴിഞ്ഞ നാല് പതിറ്റാണ്ടിലെ ഏറ്റവും മോശം അവസ്ഥയിലേക്കാണ് ഇന്ത്യന്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നയിച്ചത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വയുളള മൂന്ന് മാസങ്ങളില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തില്‍ (-)23.9% രേഖപ്പെടുത്തിയപ്പോള്‍ അല്പമെങ്കിലും പിടിച്ചുനിന്നത് കാര്‍ഷിക മേഖല മാത്രമാണ്. രാജ്യത്തെ വന്‍തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത് കാര്‍ഷിക മേഖലയാണ്. 3.4% വളര്‍ച്ച ഈ കാലയളവില്‍ കാര്‍ഷിക രംഗത്തുണ്ടായി. നിര്‍മാണ മേഖലയില്‍ 50 ശതമാനവും ഉല്‍പാദന മേഖലയില്‍ 39 ശതമാനവും ഇടിവുണ്ടായി. നിലവില്‍ കടുത്ത മാന്ദ്യമാണ് ഈ രണ്ട് രംഗത്തും ഉളളത്.

സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ ഇന്ത്യയുടെ മൊത്ത ആഭ്യന്തര ഉല്‍പാദനം (-)23.9ശതമാനമാണ് ഇടിഞ്ഞത്. ലോകത്തെ വന്‍കിട സമ്പദ് വ്യവസ്ഥകളിലുണ്ടായ തകര്‍ച്ചകളില്‍ ഏറ്റവും വലിയതാണ് ഇന്ത്യയിലുണ്ടായത്. ജിഡിപിയില്‍ 32.9% തകര്‍ച്ച നേരിട്ട അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുളളത്. യുകെയാണ് മൂന്നാം സ്ഥാനത്ത്. ജിഡിപിയില്‍ 20.4% ഇടിവാണ് യുകെയിലുണ്ടായത്. ഫ്രാന്‍സ്, ഇറ്റലി, കാനഡ, ജര്‍മനി, ജപ്പാന്‍ എന്നീ രാജ്യങ്ങളാണു പട്ടികയിലുള്ളത്.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയുടെ ജിഡിപി ഇക്കാലത്ത് 3.2% വളര്‍ച്ച രേഖപ്പെടുത്തുകയാണ് ചെയ്തത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് ഇടിവ് സൂചിപ്പിക്കുന്നത്. കോവിഡ് പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തിലും സമാനമായ ഇടിവുണ്ടാകുമെന്നാണ് സൂചന.

1996 മുതല്‍ ത്രൈമാസ ജിഡിപി കണക്കുകള്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതിന് ശേഷമുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയമാണ് കണക്കുകള്‍ പുറത്തുവിട്ടത്. കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ഫാക്ടറികളുള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പൂട്ടിപ്പോയി. ദശലക്ഷക്കണക്കിന് ആളുകള്‍ക്കാണ് ജോലി നഷ്ടമായത്.