തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമായി കേരളം മാറി എന്ന് ഫാ. വട്ടായില്‍

മുസ്ലിം വിരുദ്ധ പ്രസ്താവനകളുമായി വചനപ്രഘോഷകനും അട്ടപ്പാടി സെഹിയോന്‍ ധ്യാനകേന്ദ്രം ഡയറക്ടറുമായ ഫാ. സേവ്യര്‍ ഖാന്‍ വട്ടായില്‍. കേരളത്തില്‍ കാര്യമായ മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്ന് വട്ടായില്‍ പറയുന്നു. ഷെകൈയ്‌ന ടെലിവിഷന്‍ നടത്തുന്ന ഓണ്‍ലൈന്‍ മരിയന്‍ കണ്‍വെന്‍ഷനില്‍ സംസാരിക്കുന്നതിനിടെയാണ് ഫാദര്‍ സേവ്യര്‍ ഖാന്‍ മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിയത്.

എല്ലാ നന്മകളുടെയും നാടായിരുന്നു കേരളമെന്നും എന്നാല്‍, കഴിഞ്ഞ ഇരുപതു വര്‍ഷത്തിനുള്ളില്‍ ജാതി, മത, രാഷ്ട്രീയശക്തികള്‍ കേരളത്തിന്റെ സമൂഹമനസില്‍ വലിയ മുറിവുകളുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദികളുടെ നാടായി കേരളം മാറിയെന്ന് പറഞ്ഞ അദ്ദേഹം ഐ എസ് തീവ്രവാദികളുടെയും ജിഹാദികളുടെയും താവളമാണ് കേരളമെന്ന് ഐക്യരാഷ്ട്രസഭ വരെ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും പറഞ്ഞു.

ജനങ്ങള്‍ക്കു സുരക്ഷിതത്വം നല്‍കേണ്ട ഭരണകൂടം തീവ്രവാദികള്‍ക്കും അഴിമതിക്കാര്‍ക്കും കൊള്ളക്കാര്‍ക്കും കുഴലൂത്തു നടത്തുകയാണ്. മാധ്യമങ്ങളെയും സാംസ്‌കാരിക നായകരെയും മത, രാഷ്ട്രീയ തീവ്രവാദികള്‍ വിലയ്ക്കു വാങ്ങി വച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഓരോ വര്‍ഷവും ആയിരക്കണക്കിന് സ്ത്രീകളെയും കുട്ടികളെയുമാണ് രാജ്യത്ത് കാണാതാകുന്നത്. റാന്നിയില്‍ കര്‍ഷകനായ മത്തായിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമാണെന്നും അത് മഹാപാതകമാണെന്നും അദ്ദേഹം പറഞ്ഞു.

ചില തീവ്രവാദികളുടെയും മാധ്യമ ഗൂഢാലോചനയുടെയും ഇരയാവുകയാണ് ക്രൈസ്തവസമൂഹം. നമ്മള്‍ കണ്ടപരിചയിച്ച കേരളമല്ല അടുത്ത തലമുറ കാണാനിരിക്കുന്നതെന്നും വൈദികന്‍ പറഞ്ഞു. വിവിധ ജാതി – മത വിഭാഗത്തില്‍ ഉള്‍പ്പെട്ടിരുന്നവര്‍ സന്തോഷത്തോടെ കഴിഞ്ഞിരുന്ന ഈ കേരളത്തില്‍ ആ സന്തുലിതാവസ്ഥ താളം തെറ്റിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.