റംസിയുടെ ആത്മഹത്യ ; നടി ലക്ഷ്മി പ്രമോദ് ഒളിവില്‍

റംസി എന്ന 24കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സീരിയല്‍ നടി ലക്ഷ്മി പ്രമോദിനെ പ്രതിചേര്‍ക്കുമെന്ന് പോലീസ്. പ്രതി ഹാരിസ് റിമാന്‍ഡിലാണ്. അറസ്റ്റിലായ ഹാരിസിന്റെ സഹോദരന്റെ ഭാര്യയാണ് ലക്ഷ്മി. അതേസമയം ലക്ഷ്മി ഒളിവില്‍ പോയെന്ന് പൊലീസ് പറയുന്നു. വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കാനിരിക്കെയാണ് നടി ഒളിവില്‍ പോയത് എന്നാണ് വിവരം.

നടിക്കൊപ്പം ഭര്‍ത്താവും ആരോപണവിധേയരായ മറ്റുള്ളവരും ഒളിവില്‍ പോയി. ഇവര്‍ക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായും പൊലീസ് അറിയിച്ചു. റംസിയും ലക്ഷ്മിയും നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ സമൂഹമാധ്യമത്തില്‍ ഒന്നിച്ച് ടിക്ടോക് ചെയ്തിട്ടുണ്ട്. ഇവര്‍ തമ്മിലുള്ള സംഭാഷണവും സന്ദേശം കൈമാറലും കേസന്വേഷണത്തിനു നിര്‍ണായകമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

ലക്ഷ്മിയെയും ഭര്‍ത്താവിനെയും കഴിഞ്ഞ ദിവസം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവരുടെ മൊബൈല്‍ ഫോണും പൊലീസിന്റെ കസ്റ്റഡിയിലാണ്. ഹാരിസിന്റെ സഹോദരന്റെയും ഭാര്യയുടെയും ഒപ്പം മാതാപിതാക്കളുടെയും മൊഴി വീണ്ടുമെടുക്കും. ഗര്‍ഭം അലസിപ്പിക്കാന്‍ ലക്ഷ്മി പ്രമോദാണ് പ്രേരിപ്പിച്ചതെന്നും റംസിയുടെ ബന്ധുക്കള്‍ ആരോപിച്ചിട്ടുണ്ട്.മൂന്നു മാസം റംസി ഗര്‍ഭിണിയായിരിക്കേ നിര്‍ബന്ധിത ഗര്‍ഭച്ഛിദ്രം നടത്താനായി വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ച കേസിലും നടിക്കെതിരെ അന്വേഷണം ഉണ്ടായേക്കും.

സംഭവത്തില്‍ ഹാരിസിനെ മാത്രമാണ് ഇപ്പോള്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആത്മഹത്യ പ്രേരണ, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കല്‍, തുദന്ഗിഒയ കേസുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് റംസിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.