കെടി ജലീലിനെയും ബിനീഷിനെയും വീണ്ടും ചോദ്യം ചെയ്യും

വിവാദമായ സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെയും ബിനീഷ് കോടിയേരിയെയും വീണ്ടും ചോദ്യം ചെയ്യും എന്ന് റിപ്പോര്‍ട്ടുകള്‍. ഇരുവരില്‍ നിന്നും പ്രാഥമിക വിവരങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ലഭിചത് എന്നും വിശദമായ ചോദ്യം ചെയ്യല്‍ തുടരും എന്നാണ് ഇപ്പോള്‍ ലഭിക്കുന്ന വിവരം. ഇരുവരുടെയും ആദ്യം ചോദ്യം ചെയ്തതോടെ കേസിന്റെ അടുത്ത ഘട്ടത്തിലേക്ക് അന്വേഷണ ഏജന്‍സികള്‍ക്ക് കടക്കാനായി എന്നാണ് റിപ്പോര്‍ട്ട്. സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണം രണ്ടുമാസം പിന്നിടുമ്പോഴാണ് രാഷ്ട്രീയ നേതൃത്വം അന്വേഷണ ഏജന്‍സികളുടെ സംശയമുനയിലെത്തുന്നത്. മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ ഫോണ്‍ രേഖകള്‍ പുറത്ത് വന്നതോടെയാണ് ജലീല്‍ കുരുക്കിലാകുന്നത്.

എന്നാല്‍, റംസാന്‍ കിറ്റുമായി ബന്ധപ്പെട്ട് സ്വപ്നയെ വിളിച്ചിരുന്നു എന്നായിരുന്നു ഇതിന് ജലീലിന്റെ മറുപടി. ഇതിനുപിന്നാലെയാണ് UAE കോണ്‍സുലേറ്റ് വഴി മതഗ്രന്ഥങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ജലീല്‍ ഇടപ്പെട്ടു എന്ന ആരോപണം ഉയര്‍ന്നത്. മതഗ്രന്ഥങ്ങളുടെ മറവില്‍ മന്ത്രിയെ കരുവാക്കി സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ സംശയം. മതഗ്രന്ഥങ്ങള്‍ എടപാളിലേക്ക് കൊണ്ടുപോയ സി ആപ്റ്റിന്റെ വാഹനത്തിലെ GPS ഇടയ്ക്ക് വച്ച് അപ്രത്യക്ഷമായതില്‍ ദുരൂഹത നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാകും ഇനിയും മന്ത്രിയെ ചോദ്യം ചെയ്യാനായി വിളിപ്പിക്കുക.