പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ പോകാന്‍ ഒരുങ്ങി സംസ്ഥാന സര്‍ക്കാര്‍. രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന കേസ് സിബിഐ അന്വേഷിക്കണമെന്ന ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ അന്വേഷണം സി.ബി.ഐക്കു വിട്ടുകൊണ്ടുള്ള സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് കേരളം സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടും കേരളം പ്രത്യേക അപേക്ഷ നല്‍കിയിട്ടുണ്ട്.

കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിന്റെയും ശരത്ലാലിന്റെയും മാതാപിതാക്കളുടെ ഹര്‍ജിയില്‍ സിംഗിള്‍ ജഡ്ജി സിബിഐ അന്വേഷണത്തിന് നിര്‍ദേശിച്ചത് ഡിവിഷന്‍ ബെഞ്ച് ശരിവച്ചിരുന്നു. എന്നാല്‍, ക്രൈംബ്രാഞ്ചിന്റെ അന്തിമ റിപ്പോര്‍ട്ട് സിംഗിള്‍ ജഡ്ജി റദ്ദാക്കിയത് പുനഃസ്ഥാപിക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചിരുന്നു.പെരിയ ഇരട്ടക്കൊലക്കേസ് സിബിഐക്ക് വിടാതിരിക്കാന്‍ ഹൈക്കോടതിയില്‍ 88 ലക്ഷം രൂപ ചെലവിട്ടാണ് സംസ്ഥാന സര്‍ക്കാര്‍ കേസ് വാദിച്ചതെന്ന വിവരം പുറത്തുവന്നിരുന്നു. എന്നിട്ടും വിധി എതിരായതോടെയാണ് സുപ്രീംകോടതിയെ സമീപിക്കുന്നത്.