ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ 4 മാസത്തേക്ക് കൂടി നീട്ടി

സസ്‌പെന്‍ഷനിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നാല് മാസത്തേക്ക് കൂടി നീട്ടി. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാര്‍ശ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി. മുന്‍ ഐ.ടി സെക്രട്ടറി കൂടിയായ ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ചീഫ് സെക്രട്ടറി ബശ്വാസ് മേത്തയുടെ അധ്യക്ഷതയിലുള്ള സമിതിയെ സര്‍ക്കാര്‍ ചുമതിലപ്പെടുത്തുകയായിരുന്നു. തൊഴില്‍ വകുപ്പ് അഡീ.ചീഫ് സെക്രട്ടറി സത്യജീത്ത് രാജന്‍, അഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ടികെ ജോസ് എന്നിവരായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍. സമിതിയുടെ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചതോടെ നാളെ മുതല്‍ 120 ദിവസത്തേക്കാണ് ശിവശങ്കറിന്റെ സസ്‌പെന്‍ഷന്‍ നീട്ടിയത്.

സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായുള്ള വഴിവിട്ട ബന്ധത്തിന്റെ പേരില്‍ ജൂലായ് 16നാണ് ശിവശങ്കറിനെ സസ്‌പെന്‍ഡ് ചെയ്തത്. അഖിലേന്ത്യാ സിവില്‍ സര്‍വീസ് ചട്ടമനുസരിച്ച് മൂന്ന് മാസം കൂടുമ്പോള്‍ നടപടി അവലോകനം ചെയ്യേണ്ടതുള്ളതിനാലാണ് സമിതിയെ നിയോഗിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. അതേസമയം ശിവശങ്കറിനെ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ തിരക്കിട്ട നീക്കങ്ങള്‍ നടന്നിരുന്നു.