കെ.ടി ജലീല്‍ എന്‍ഐഎ ഓഫീസില്‍ ; വിളിപ്പിച്ചത് ചോദ്യം ചെയ്യാനല്ല സാക്ഷിമൊഴി രേഖപ്പെടുത്താനാണ് എന്ന് മന്ത്രി

വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നു. പുലര്‍ച്ചെയോടെയാണ് മന്ത്രി എന്‍ഐഎ ഓഫീസിലെത്തിയത്. സ്വകാര്യകാറിലാണ് മന്ത്രി എത്തിയത്. സ്വര്‍ണക്കടത്ത് കേസിന്റെയും അനുമതിയില്ലാതെ വിദേശ സഹായം സ്വീകരിച്ചതിനറെയും വിശദാംശങ്ങള്‍ ചോദിച്ചറിയാനാണ് ചോദ്യം ചെയ്യല്‍.

എന്‍ഫോഴ്‌സ്‌മെന്റിന് ശേഷമാണ് കെ.ടി. ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുന്നത്. എന്‍ഫോഴ്‌സ്‌മെന്റ് ജലീലിനെ ചോദ്യം ചെയ്തതിന്റെ വിശദാംശങ്ങള്‍ എന്‍.ഐ.എ. സംഘം ഇന്നലെ പരിശോധിച്ചിരുന്നു. സ്വര്‍ണ്ണക്കടത്ത് ; വിദേശ സഹായം, വിദേശത്തു നിന്ന് ഖുറാന്‍ എത്തിച്ചത് തുടങ്ങിയ കാര്യങ്ങളാണ് കെ.ടി.ജലീലിനെതിരെ എന്‍.ഐ.എ.അന്വേഷിക്കുന്നത്.

സ്വര്‍ണ്ണക്കടത്ത് പ്രതി സ്വപ്ന സുരേഷുമായി കെ.ടി ജലീല്‍ നടത്തിയ ഫോണ്‍ സംഭാഷണങ്ങളും അന്വേഷണ പരിധിയില്‍ വരും. ചട്ടം ലംഘിച്ച് നയതന്ത്ര ബാഗേജിലൂടെ മതഗ്രന്ഥങ്ങള്‍ കൊണ്ടുവന്നതിന് പ്രോട്ടോകോള്‍ ഓഫിസറുടെ അനുമതി ലഭിച്ചിരുന്നില്ല. യുഎഇ കോണ്‍സുലില്‍ നിന്ന് അഞ്ച് ലക്ഷം രൂപയുടെ റമദാന്‍ കിറ്റ് കൈപ്പറ്റിയത് കേന്ദ്രാനുമതിയില്ലാതെയായിരുന്നു. അഞ്ഞൂറ് രൂപയുടെ ആയിരം കിറ്റുകള്‍ കൈപ്പറ്റിയത് കോണ്‍സുല്‍ ജനറലുമായി നേരിട്ട് ഇടപാട് നടത്തിയാണെന്ന് ജലീല്‍ തന്നെ വ്യക്തമാക്കിയിരുന്നു.

അതേസമയം എന്‍ഐഎ വിളിച്ചത് ചോദ്യം ചെയ്യാനല്ല, സാക്ഷിമൊഴി രേഖപ്പെടുത്താനാണെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞതായി ട്വന്റിഫോര്‍ ചാനല്‍ ന്യൂസ് നല്‍കി . എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായി ഉത്തരം നല്‍കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് തന്നോട് ഒന്നും ചോദിച്ചില്ല. മതഗ്രന്ധങ്ങള്‍ കൊണ്ടുവന്നതുമായി ബന്ധപ്പെട്ടായിരുന്നു ചോദ്യങ്ങള്‍ എന്നും ജലീല്‍ ട്വന്റിഫോറിനോട് പ്രതികരിച്ചു.