പ്രതിരോധമരുന്ന് കൊണ്ട് കോവിഡ് പ്രതിസന്ധി പരിഹരിക്കാനാവില്ല എന്ന് യു എന്‍

ലോകത്തെ വിഴുങ്ങുന്ന കൊറോണ മഹാമാരിയെ പ്രതിരോധമരുന്ന് കൊണ്ട് മാത്രം ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ആഗോള സുരക്ഷാഭീഷണിയാണ് കോവിഡ്-19. വാക്സിന്‍ കൊണ്ടുമാത്രം പ്രതിസന്ധിയെ പരിഹരിക്കാന്‍ സാധിക്കില്ല. പ്രതിരോധ മരുന്നില്‍ പ്രതീക്ഷയുണ്ടെന്നാണ് പലരും പറയുന്നത്. എന്നാല്‍, ഈ മഹാമാരിയെ തടുക്കാന്‍ ഒറ്റമൂലി ഇല്ല എന്നുള്ളതാണ് വ്യക്തമായിരിക്കുന്നത്.

പ്രതിരോധമരുന്നിന് മാത്രം കോവിഡ് പ്രതിസന്ധിയെ പരിഹരിക്കാനാവില്ല. രോഗവ്യാപനം തടയുവാനും രോഗം ബാധിച്ചവര്‍ക്ക് ചികിത്സ ഉറപ്പാക്കാനും ലോകരാജ്യങ്ങള്‍ കൈകോര്‍ക്കണം. വൈറസിനെ പരാജയപ്പെടുത്താന്‍ അന്താരാഷ്ട്ര സമൂഹം ഒരുമിച്ച് ചേരേണ്ട സമയം കൂടിയാണിതെന്നും അദ്ദേഹം പറഞ്ഞു.

വാക്സിനുകളിലൂടെ കൊറോണയെ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയില്ലെങ്കിലും വാക്സിനുകളുടെ കണ്ടുപിടുത്തം ഒരു പരിധി വരെ പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമായിരിക്കും. കൊറോണ പ്രതിരോധ വാക്സിന്‍ എല്ലാവര്‍ക്കും ലഭ്യമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ലോകത്താകമാനം ഇതുവരെ 30 മില്യണ്‍ ആളുകള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 9,43,000 പേര്‍ മരണപ്പെടുകയും ചെയ്തു. ഇന്ത്യയിലും ദിനംപ്രതി കൊറോണ രോഗികളുടെ എണ്ണം കൂടി കൂടി വരികയാണ്.