പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു പരാമര്‍ശ വിഷയമേയല്ല എന്ന് പരാതി നല്‍കിയ നേതാവ്

മന്ത്രി കെ ടി ജലീലിന് ഏതിരെ നല്‍കിയ പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു പരാമര്‍ശ വിഷയമേ അല്ലെന്ന് ജലീലിനെതിരെ പരാതി നല്‍കിയ യൂത്ത് കോണ്‍ഗ്രസ് നേതാവ് സിദ്ധിഖ് പന്താവൂര്‍. നയതന്ത്ര ചാനല്‍ വഴി കള്ളകടത്ത് നടത്തിയ ഒരു വലിയ കുറ്റകൃത്യത്തെ വര്‍ഗ്ഗീയ വല്‍ക്കരിച്ച് ചര്‍ച്ചയെ ഗതിമാറ്റിവിടാന്‍ ഭരണ തലവനും ഭരണ പാര്‍ട്ടിയും കിടഞ്ഞ് പരിശ്രമിക്കുകയാണ്. പരാതിയുടെ പകര്‍പ്പ് പങ്കുവച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ സിദ്ധിഖ് വ്യക്തമാക്കുന്നു.

താന്‍ നല്‍കിയ പരാതിയില്‍ എവിടെയാണ് ഖുര്‍ആന്‍ കൊണ്ട് വരുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന് പരാമര്‍ശിക്കപ്പെട്ടത് എന്ന് പരിശോധിക്കാം. മന്ത്രി നടത്തുന്ന ദേശവിരുദ്ധവും നിയമ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടി കാണിക്കുന്നതും പ്രതിഷേധിക്കുന്നതും പരാതികള്‍ നല്‍കുന്നതും എല്ലാം വലിയ കുറ്റമാണെങ്കില്‍ അത് പതിന്മടങ്ങ് ശക്തിയോട് ഇനിയും ആവര്‍ത്തിക്കുമെന്നും സിദ്ധീഖ് വ്യക്തമാക്കുന്നു. ഇതൊരു ഖുര്‍ആന്‍ പ്രശ്‌നമായി അവതരിപ്പിക്കുന്നത് വലിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കപ്പെടുന്നതിനെ തടയിടാനും പ്രതിരോധിക്കാനുമാണ് എന്നും സിദ്ധീക്ക് ചൂണ്ടിക്കാണിക്കുന്നു.

 

ഫേസ്ബുക്ക് കുറിപ്പ് :

കേരളം പോലെ വലിയ മതേതര പ്രബുദ്ധതയുള്ള ഒരു സംസ്ഥാനത്താണ് നയതന്ത്ര ചാനല്‍ വഴി കള്ളകടത്ത് നടത്തിയ ഒരു വലിയ കുറ്റകൃത്യത്തെ വര്‍ഗ്ഗീയവല്‍ക്കരിച്ച് ചര്‍ച്ചയെ ഗതിമാറ്റിവിടാന്‍ ഭരണ തലവനും ഭരണ പാര്‍ട്ടിയും കിടഞ്ഞ് പരിശ്രമിച്ച് കൊണ്ടിരിക്കുന്നത്.

ഇതൊരു ഖുര്‍ആന്‍ പ്രശ്‌നമായി അവതരിപ്പിക്കുന്നത് വലിയ നിയമ വിരുദ്ധ പ്രവര്‍ത്തനങ്ങളെ തുറന്നു കാണിക്കപ്പെടുന്നതിനെ തടയിടാനും പ്രതിരോധിക്കാനുമാണ്.

ആ പ്രതിരോധ കവചത്തിന്റെ മുന്നില്‍ മുസ്ലിം സമുദായത്തെ അണിനിരത്തല്‍ കെ ടി ജലീലിന്റെയും കൂട്ടരുടെയും മാത്രം ആവശ്യവുമാണ്.കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഈ കേസന്വേഷണത്തിന്റെ ഭാഗമായി കേരളത്തിലേക്ക് കൊണ്ട് വന്നത് പിണറായി വിജയന്‍ നല്‍കിയ കത്തിലൂടെയാണ്.

ജലീലിനെതിരായ് നല്‍കിയ പരാതിയില്‍ ഒരിടത്തും ഖുര്‍ആന്‍ ഒരു പരാമര്‍ശ വിഷയമേ അല്ലെന്ന് പരാതി വായിച്ച് നോക്കിയാല്‍ ആര്‍ക്കും മനസ്സിലാകും. ഈ കുറ്റകൃത്യത്തില്‍ മന്ത്രി ജലീലിന്റെ പങ്ക് എന്തെന്നുള്ളത് മന്ത്രി തന്നെ വാര്‍ത്താസമ്മേളനം വിളിച്ച് സമ്മതിച്ചിട്ടുള്ളതാണ്.

ഒരു മന്ത്രി എന്ന നിലയില്‍ ഈ ചട്ട ലംഘനം ചൂണ്ടികാണിച്ചാണ് കേന്ദ്ര അഭ്യന്തര വകുപ്പിലെ വിദേശസംഭാവന നിയന്ത്രണ വിഭാഗത്തിലേക്കുള്ള എന്റെ പരാതി. ആ പരാതിയുടെ കോപ്പി പോസ്റ്റിനൊപ്പം ചേര്‍ക്കുന്നു. ഇതില്‍ എവിടെയാണ് ഖുര്‍ആന്‍ കൊണ്ട് വരുന്നതും വിതരണം ചെയ്യുന്നതും തടയണമെന്ന് പരാമര്‍ശിക്കപ്പെട്ടത് എന്ന് പരിശോധിക്കാം.

മന്ത്രി നടത്തുന്ന ദേശവിരുദ്ധവും നിയമ വിരുദ്ധവുമായ പ്രവര്‍ത്തനങ്ങളെ ചൂണ്ടി കാണിക്കുന്നതും പ്രതിഷേധിക്കുന്നതും പരാതികള്‍ നല്‍കുന്നതും എല്ലാം വലിയ കുറ്റമാണെങ്കില്‍ അത് പതിന്മടങ്ങ് ശക്തിയോട് ഇനിയും ആവര്‍ത്തിക്കും,തീര്‍ച്ച! അതിനെ ഖുര്‍ആന്‍ വിരുദ്ധതയും സമുദായ വിരുദ്ധതയും പറഞ്ഞു തളര്‍ത്താന്‍ ആണ് ശ്രമം എങ്കില്‍ ഒന്നേ പറയാനുള്ളൂ… ആ പരിപ്പ് ഈ അടുപ്പില്‍ വേവത്തില്ല