മലപ്പുറത്ത് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചു ; യുവതി ജന്മം നല്‍കിയ ഇരട്ടക്കുട്ടികള്‍ മരിച്ചു

കൊറോണയുടെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് കാരണം കേരളത്തില്‍ മരണങ്ങള്‍ തുടര്‍ക്കഥയാകുന്നുവോ?. മലപ്പുറത്ത് കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടര്‍ന്ന് ജനിച്ച ഇരട്ടകുഞ്ഞുങ്ങള്‍ മരിച്ചു. മൂന്ന് ആശുപത്രികളാണ് ഗര്‍ഭിണിക്ക് ചികിത്സ നിഷേധിച്ചത്. പതിനാല് മണിക്കൂറിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി പ്രസവിച്ചു എങ്കിലും ഇരട്ടക്കുട്ടികള്‍ മരിച്ചു. കൊണ്ടോട്ടി കീഴ്ച്ചേരി സ്വദേശിനിയായ 20കാരിക്കാണ് ഈ ദുരനുഭവം.

ഇന്നലെ പുലര്‍ച്ചെ നാലിന് മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച യുവതിക്ക് ചികിത്സ ലഭിക്കുന്നത് വൈകിട്ട് ആറ് മണിക്കാണ്. ഇതിന് പിന്നാലെ സ്വകാര്യ ആശുപത്രികളിലും യുവതി ചികിത്സ തേടി എത്തി. എന്നാല്‍ ചികിത്സ നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് ആറ് മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുകയുമായിരുന്നു. പ്രസവത്തോടെ കുഞ്ഞുങ്ങള്‍ മരിച്ചു.

കൊവിഡ് നെഗറ്റീവ് ആയ ശേഷം യുവതി ക്വാറന്റീന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു. ആന്റിജന്‍ പരിശോധനയിലാണ് യുവതിക്ക് കൊവിഡ് നെഗറ്റീവ് ആയത്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തി കൊവിഡ് നെഗറ്റീവ് ആയാല്‍ മാത്രമേ ചികിത്സ നല്‍കൂ എന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായി യുവതിയുടെ പിതാവ് പറഞ്ഞു. കൊറോണയുടെ പേരില്‍ ചികിത്സ നിഷേധിക്കുന്നത് കാരണം കേരളത്തില്‍ ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഇപ്പോള്‍ സര്‍വ്വസാധാരണമായി മാറിക്കഴിഞ്ഞു. കൊറോണ ഭീതി കാരണം സര്‍ക്കാര്‍ ആശുപത്രികള്‍ ഉള്‍പ്പടെ പല ആശുപത്രികളും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്ന രീതിയാണ് ഇപ്പോള്‍.