വയനാട് പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് തോക്കില്‍ നിന്ന് വെടിയുതിര്‍ത്തിട്ടില്ല ; ഫോറന്‍സിക് റിപ്പോര്‍ട്ട്
വയനാട് മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ പൊലീസിനെ വെട്ടിലാക്കി തോക്കുകളുടെ ഫോറന്‍സിക് ഫലം പുറത്ത്. വൈത്തിരി റിസോര്‍ട്ടില്‍ മാവോയിസ്റ്റ് നേതാവ് സി.പി ജലീല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആണ് ഫോറന്‍സിക് റിപ്പോര്‍ട്ട് പോലീസിനു എതിരായി വന്നിരിക്കുന്നത്. കൊല്ലപ്പെട്ട സി.പി ജലീലിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്നും വെടിയുതിര്‍ത്തിട്ടില്ലെന്നും വലതു കയ്യില്‍ നിന്നും ശേഖരിച്ച സ്വാബില്‍ വെടിമരുന്നിന്റെ അംശമില്ലെന്നുമാണ് പരിശോധനയില്‍ കണ്ടെത്തിയിരിക്കുന്നത്. ഇതോടെ ജലീലിന്റെ മരണം വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന ആരോപണം ആവര്‍ത്തിച്ച് ബന്ധുക്കളും രംഗത്തെത്തി.
2019 മാര്‍ച്ച് ഏഴിന് വയനാട് വൈത്തിരിയിലെ ഉപവന്‍ റിസോര്‍ട്ടിലാണ് ജലീലിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മാവോയിസ്റ്റുകള്‍ പൊലീസ് സംഘത്തിന് നേരെ നിരവധി തവണ വെടിയുതിര്‍ത്തെന്നായിരുന്നു പൊലീസ് ഭാഷ്യം. ഇതേത്തുടര്‍ന്ന് നടത്തിയ വെടിവയ്പിലാണ് ജലീല്‍ കൊല്ലപ്പെട്ടത് എന്നാണ് പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ ജലീലിന്റെ കൈവശമുണ്ടായിരുന്ന തോക്കില്‍ നിന്ന് വെടിയുതിര്‍ത്തെന്ന് തെളിയിക്കുന്ന ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ജലീലിന്റേത് വ്യാജ ഏറ്റുമുട്ടല്‍ കൊലപാതകമാണെന്ന കുടുംബത്തിന്റേയും മനുഷ്യാവകാശ പ്രവര്‍ത്തകരുടേയും ആരോപണം ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന ശാസ്ത്രീയ പരിശോധനാ റിപ്പോര്‍ട്ട്.
ജലീല്‍ വെടിവച്ചതിനെ തുടര്‍ന്ന് തിരിച്ച് വെടിവച്ചെന്ന പൊലീസ് വാദം പൊളിക്കുന്നതാണ് റിപ്പോര്‍ട്ട്. കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ജലീലിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കോടതിയില്‍ നല്‍കിയ തോക്കുകള്‍ മടക്കി നല്‍കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ അപേക്ഷയ്‌ക്കെതിരെ ജലീലിന്റെ കുടുംബം നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചത്.
മുന്‍ധാരണയോടെ ആരെയോ സംരക്ഷിക്കാന്‍ ആസൂത്രിതമായി നീക്കം നടക്കുകയാണെന്ന് മനുഷ്യാവകാശ സംസ്‌കാരിക വേദി സംസ്ഥാന സെക്രട്ടിയും ജലീലിന്റെ സഹോദരന്‍ സി.പി. റഷീദ് ആരോപിച്ചു. പൊലീസുകരുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടാകളല്ലാതെ മറ്റൊന്നും കണ്ടെത്തിയതായി ബാലിസ്റ്റിക് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നില്ല. അതേസമയം ആരുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ട കൊണ്ടാണ് ജലീല്‍ കൊല്ലപെട്ടതെന്നും കണ്ടെത്തിയിട്ടില്ല. ഉത്തരവാദികളായ പൊലീസുകാരെ രക്ഷപെടുത്താനുള്ള ശ്രമമാണിതെന്നും റഷീദ് ആരോപിച്ചു.