ചൈനയില്‍ നിന്നും രോഗം പടര്‍ത്തുന്ന അടുത്ത വൈറസ് ഇന്ത്യയില്‍

നോവല്‍ കൊറോണ വൈറസ് എന്ന മഹാമാരിക്ക് പിന്നാലെ ഇന്ത്യയില്‍ രോഗം പടര്‍ത്താന്‍ കഴിയുന്ന ചൈനയില്‍ നിന്നുള്ള മറ്റൊരു വൈറസിനെക്കുറിച്ച് മുന്നറിയിപ്പ്. ചൈനയില്‍ നിരവധി പേരെ ഇതിനകം ബാധിച്ച ക്യാറ്റ് ക്യു വൈറസിനെക്കുറിച്ചാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇന്ത്യയിലെ പനി രോഗങ്ങള്‍, മെനിഞ്ചിറ്റിസ്, പീഡിയാട്രിക് എന്‍സെഫലൈറ്റിസ് എന്നീ അസുഖങ്ങള്‍ക്ക് ഈ വൈറസ് കാരണമാകും.

ചൈനയിലും വിയറ്റ്‌നാമിലും ക്യാറ്റ് ക്യു വൈറസ് (സി ക്യു വി) സാന്നിധ്യം സ്ഥിരീകരിച്ചു കഴിഞ്ഞു. ക്യൂലക്‌സ് കൊതുകുകളിലും പന്നികള്‍ക്കുള്ളിലുമാണ് ഈ വൈറസ് കണ്ടുവരുന്നത്. സി ക്യു വിയുടെ പ്രാഥമിക സസ്തനി ഹോസ്റ്റുകള്‍ പന്നികളാണ്. ഐസിഎംആര്‍ പഠനമനുസരിച്ച് ഇന്ത്യന്‍ കൊതുകുകളായ ഈജിപ്റ്റി, സിഎക്‌സ്. ക്വിന്‍ക്ഫാസിയാറ്റസ്, സിഎക്‌സ്. ട്രൈറ്റേനിയര്‍ഹിഞ്ചസ് എന്നിവ എളുപ്പത്തില്‍ സിക്യുവി വൈറസിന് കീഴ്‌പ്പെടും.
പുനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട് ഓഫ് വൈറോളജിയിലെ ശാസ്ത്രജ്ഞര്‍ രാജ്യത്തെ 883 മനുഷ്യ സെറം സാമ്പിളുകള്‍ പരിശോധിച്ചതില്‍ രണ്ട് എണ്ണത്തില്‍ സിക്യുവി ആന്റിബോഡികളുടെ സാന്നിധ്യം കണ്ടെത്തി.

ഇതിനര്‍ത്ഥം ആ ആളുകള്‍ക്ക് ചില സമയങ്ങളില്‍ അണുബാധയുണ്ടായി എന്നാണ്. അതുകൊണ്ടു തന്നെ രാജ്യത്ത് സി ക്യു വി ബാധിക്കുമെന്നുള്ള ഭയം ഇത് ഉണ്ടാക്കി. സിക്യുവി ആന്റി ബോഡികള്‍ കണ്ടെത്തിയ രണ്ട് സാമ്പിളുകള്‍ കര്‍ണാടകയില്‍ നിന്നാണ്. ഒന്ന് 2014 മുതലും മറ്റൊന്ന് 2017 മുതലും. അതേസമയം, മനുഷ്യരുടെയും മൃഗങ്ങളുടെയും സാമ്പിളുകളില്‍ വൈറസിനെ കണ്ടെത്തിയിട്ടില്ല.