മെഡിക്കല്‍ കോളേജില്‍ രോഗിയെ പുഴുവരിച്ച സംഭവം: ചികിത്സാ സമയത്ത് കൈകള്‍ കെട്ടിയിട്ടെന്ന് രോഗി

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സക്കെത്തിയ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സാ സമയത്ത് കൈകള്‍ കെട്ടിയിട്ടിരുന്നുവെന്ന് അച്ഛന്‍ അനില്‍ കുമാര്‍ പറഞ്ഞതായി മകള്‍ അഞ്ജന മാധ്യമങ്ങളോട് പറഞ്ഞു. ഡയപ്പര്‍ പോലും മാറ്റിയിരുന്നില്ല. അനില്‍കുമാറിന് അസുഖം ഭേദമായി വരുന്നുണ്ടെന്നും കോവിഡ് ഫലം നെഗറ്റീവായിട്ടില്ലെന്നും അഞ്ജന പറഞ്ഞു.

ഓഗസ്റ്റ് 21 ന് ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുംവഴിയുണ്ടായ വീഴ്ചയില്‍ അനില്‍കുമാറിന് പിടലിക്ക് പരിക്ക് പറ്റിയിരുന്നു. ആദ്യം പേരൂര്‍ക്കട ആശുപത്രിയിലും അവിടുന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും മാറ്റുകയായിരുന്നു. അവിടെ ചികിത്സയിലിരിക്കെ സെപ്തംബര്‍ 6ന് നടത്തിയ പരിശോധനയിലാണ് കോവിഡ് പോസിറ്റീവാകുന്നത്.

ഈ സാഹചര്യത്തില്‍ അനില്‍കുമാറിന്റെ ബന്ധുക്കളോട് ക്വാറന്റൈനില്‍ പോകാന്‍ പറയുകയും, അനില്‍കുമാറിനെ കോവിഡ് വാര്‍ഡിലേക്ക് മാറ്റുകയുമായിരുന്നു. തുടര്‍ന്ന് അനില്‍കുമാറിന്റെ ഭാര്യയും മക്കളും വീട്ടില്‍ ക്വാറന്റൈനിലായിരുന്നു. പുഴുവരിച്ച അവസ്ഥയില്‍ നിന്നും സാധാരണ ജീവിതത്തിലേയ്ക്ക് തിരികെ വരികയാണ് അനില്‍ കുമാര്‍. അനില്‍ കുമാറിന്റെ അവസ്ഥയ്ക്ക് കാരണക്കാരായ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകണമെന്നാണ് കുടുംബത്തിന്റെയും ആവശ്യം.

സംഭവത്തെ കുറിച്ച് അന്വേഷിച്ച മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ജീവനക്കാര്‍ക്ക് വീഴ്ച സംഭവിച്ചതായുള്ള റിപ്പോര്‍ട്ടാണ് സമര്‍പ്പിച്ചത്. വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടിയ്ക്കും ശിപാര്‍ശ ചെയ്തിട്ടുണ്ട്. റിപ്പോര്‍ട്ടിന്‍മേല്‍ ആരോഗ്യ വകുപ്പ് ഉടന്‍ നടപടിയെടുക്കും.

സെപ്തംബര്‍ 26നാണ് അനില്‍കുമാറിന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആകുന്നത്. അനില്‍കുമാറിനെ വന്ന് കൊണ്ടുപോകാമെന്ന് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് 27 ന് കുടുംബം ആശുപത്രിയിലെത്തി അനില്‍കുമാറിനെ വീട്ടിലേക്ക് കൊണ്ടുവന്നപ്പോഴാണ് ശരീരം പുഴുവരിച്ച നിലയില്‍ കണ്ടത്. അച്ഛനെ അത്രയും കാലം ഒരു തുള്ളിവെള്ളം പോലും കൊടുക്കാത്ത നിലയിലാണ് ആശുപത്രിയില്‍ കഴിയേണ്ടിവന്നതെന്നാണ് അവസ്ഥ കണ്ടപ്പോള്‍ മനസ്സിലായതെന്ന് മകള്‍ പറയുന്നു.

21 ദിവസം മുമ്പ് തങ്ങള്‍ കെട്ടിക്കൊടുത്ത ഡയപ്പര്‍ പോലും ആശുപത്രിയിലെ ജീവനക്കാര്‍ മാറ്റിക്കൊടുത്തില്ലെന്നും ഇപ്പോള്‍ കൈകാലുകള്‍ അനങ്ങുന്നില്ലെന്നും അന്നേ മകള്‍ അര്‍ച്ചന പരാതി പറഞ്ഞിരുന്നു. ഇതിന് ഒരു സ്ഥിരീകരണമാണ് ഇപ്പോള്‍ അനില്‍കുമാറിന്റെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. കുറഞ്ഞ ദിവസത്തെ ചികിത്സകൊണ്ട് അനില്‍കുമാര്‍ സംസാരിക്കാനായിട്ടുണ്ടെന്നും അപ്പോഴാണ് ആശുപത്രിയിലെ ജീവനക്കാരിലൊരാള്‍ തന്റെ കൈ കെട്ടിയിട്ടിരുന്നുവെന്ന് അച്ഛന്‍ പറഞ്ഞതെന്നും മകള്‍ പറയുന്നു.