ആശുപത്രിയില്‍ വെച്ച് കുത്തേറ്റ വനിതാ ഡോക്ടര്‍ മരിച്ചു ; സുഹൃത്ത് ഒളിവില്‍

കുത്തേറ്റ് ചികിത്സയിലായിരുന്ന വനിതാ ഡോക്ടര്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി വലിയകുളങ്ങര വീട്ടില്‍ ഡോ.സോന (30) ആണ് മരിച്ചത്. കഴിഞ്ഞ ചൊവാഴ്ചയാണ് കുട്ടനെല്ലൂരിലെ ദന്താശുപത്രിയില്‍വെച്ച് ഡോക്ടര്‍ക്ക് കുത്തേറ്റത്. സുഹൃത്തും ദന്താശുപത്രിയുടെ പാര്‍ട്ണറുമായ മഹേഷാണ് വനിതാ ഡോക്ടറെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത് എന്ന് പോലീസ് പറയുന്നു. സംഭവത്തിന് ശേഷം പാവറട്ടി സ്വദേശിയായ ഇയാള്‍ ഒളിവിലാണ്. കുട്ടനെല്ലൂരില്‍ ദി ഡെന്റസ്റ്റ് ക്‌നിനിക്ക് നടത്തുകയാണ് ഡോ.സോനയും മഹേഷും.

രണ്ട് വര്‍ഷമായി സോനയും മഹേഷും ചേര്‍ന്നാണ് ആശുപത്രി നടത്തിവരുന്നത്. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. തുടര്‍ന്ന് സോനയും ബന്ധുക്കളും കഴിഞ്ഞ ചൊവ്വാഴ്ച മഹേഷിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനുപിന്നാലെയാണ് മഹേഷ് ആശുപത്രിയിലെത്തി സോനയെ ആക്രമിച്ചത്. വയറ്റിലും കാലിലും പരിക്കേറ്റ സോനയെ ഉടന്‍തന്നെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയില്‍ തുടരുന്നതിനിടെ ഇന്നു രാവിലെയാണ് മരണം സംഭവിച്ചത്.

സോനയെ കുത്തിപ്പരിക്കേല്‍പ്പിച്ചശേഷം കാറില്‍ രക്ഷപ്പെട്ട മഹേഷ് ഒളിവില്‍ പോവുകയായിരുന്നു. അതെ സമയം മുന്‍പ് വിവാഹിതയായിരുന്ന സോനാ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ ശേഷം കഴിഞ്ഞ രണ്ട് വര്‍ഷമായി മഹേഷിനൊപ്പം കുരിയാച്ചിറയിലെ ഫ്‌ളാറ്റിലായിരുന്നു താമസം.