യുട്യൂബില്‍ നോക്കി ബാങ്കുകൊള്ള പഠിച്ചു ; ലോണ്‍ അടയ്ക്കാന്‍ വായ്പ തന്ന ബാങ്ക് തന്നെ കൊള്ളയടിച്ചു

സൗമ്യരഞ്ജന്‍ ജെന എന്ന 25 വയസുകാരനാണ് യുട്യൂബില്‍ നിന്ന് ലഭിച്ച പാഠങ്ങളെ മനസ്സിലിരുത്തി ബാങ്ക് കൊള്ളയടിച്ചത്. ബാങ്ക് കൊള്ളയുടെ സാങ്കേതികവശങ്ങളായിരുന്നു ഇയാള്‍ യുട്യൂബില്‍ നിന്ന് പഠിച്ചത്. കഴിഞ്ഞമാസം ആയിരുന്നു രണ്ട് ബാങ്കുകളില്‍ ഇയാള്‍ കൊള്ള നടത്തിയത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ എന്നീ രണ്ടു ബാങ്കുകളില്‍ നിന്നായി 12 ലക്ഷം രൂപയാണ് കൊള്ളയടിച്ചത്. കോവിഡ് 19നെ തുടര്‍ന്ന് രാജ്യത്ത് പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണില്‍ വ്യവസായ മേഖലയ്ക്ക് വന്‍ തിരിച്ചടി ഉണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇയാള്‍ ബാങ്ക് കൊള്ളയടിക്കാന്‍ തീരുമാനിച്ചത്. ഒഡിഷയിലെ ഭുവനേശ്വറിലാണ് വായ്പയെടുത്തയാള്‍ തന്നെ വായ്പ തിരിച്ചടയ്ക്കാന്‍ ബാങ്ക് കൊള്ളയടിച്ച അപൂര്‍വ സംഭവം നടന്നത്.

ഗ്രാമത്തില്‍ സാരി, ഷൂസ്, മറ്റ് വസ്തുക്കള്‍ എന്നിവ വില്‍ക്കുന്ന കടയാണ് ഇയാള്‍ക്ക് ഉള്ളതെന്ന് ഒഡിഷ പൊലീസ് വ്യക്തമാക്കി. ലോക്ക്ഡൗണിന് മുമ്പ് ഇയാള്‍ക്ക് ഒരു മാസം ഒമ്പതു ലക്ഷം രൂപയുടെ ബിസിനസ് നടന്നിരുന്നു. എന്നാല്‍, ലോക്ക്ഡൗണ്‍ സമയത്ത് ഇതെല്ലാം തകിടം മറിഞ്ഞതായി പൊലീസ് കമ്മീഷണര്‍ സുധാന്‍സു സാരംഗി തിങ്കളാഴ്ച പറഞ്ഞു. രണ്ടു ബാങ്കുകളിലും അക്കൗണ്ടുകള്‍ ഉണ്ടായിരുന്ന പ്രതി 19 ലക്ഷം രൂപ ബാങ്കുകളില്‍ നിന്ന് വായ്പയായും എടുത്തിരുന്നു. എന്നാല്‍, സാമ്പത്തികബാധ്യതയെ തുടര്‍ന്ന് ഇത് തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്ന് 14 ലക്ഷം രൂപയും ഇന്ത്യന്‍ ബാങ്കില്‍ നിന്ന് അഞ്ചുലക്ഷം രൂപയുമായിരുന്നു ഇയാള്‍ 2017ല്‍ വായ്പയെടുത്തത്. 35,000 രൂപ വീതമായിരുന്നു മാസം തോറുമുള്ള തിരിച്ചടവ്. എന്നാല്‍, രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിരിച്ചടവ് മുടങ്ങുകയിരിന്നു.

സെപ്റ്റംബര്‍ ഏഴിന് ഇന്‍ഫോസിറ്റി ഏരിയയ്ക്ക് സമീപത്തുള്ള ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ നിന്നും സെപ്റ്റംബര്‍ 28ന് മഞ്ചേശ്വര്‍ ഏരിയയ്ക്ക് സമീപമുള്ള ബാങ്ക് ഓഫ് ഇന്ത്യയുടെ ബാരിമുണ്ട ബ്രാഞ്ചില്‍ നിന്നുമായി 12 ലക്ഷം രൂപയാണ് ഇയാള്‍ കൊള്ളയടിച്ചത്. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ ബ്രാഞ്ചില്‍ നിന്ന് നിന്ന് 2,81,700 രൂപയും ബാങ്ക് ഓഫ് ഇന്ത്യയുടെ ബ്രാഞ്ചില്‍ നിന്ന് 9.53 ലക്ഷം രൂപയും കൊള്ളയടിക്കുകയായിരുന്നു. നഗരത്തില്‍ നിന്ന് ഒരുപാട് ദൂരം മാറിയുള്ളതാണ് രണ്ട് ബാങ്കുകളും.

ബാങ്ക് കൊള്ളയടിക്കപ്പെട്ടതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പരിശോധിച്ച എല്ലാ സിസിടിവി ദൃശ്യങ്ങളിലും ജെനയുടെ ദൃശ്യങ്ങളും പതിഞ്ഞിരുന്നു. ഇതായിരുന്നു അന്വേഷണം ഇയാളിലേക്ക് എത്തിച്ചത്. രണ്ട് ബാങ്കുകളുടെയും മാത്രമല്ല വീടിന്റെയും കടയുടെയും സിസിടിവികളിലും ഇയാള്‍ പതിഞ്ഞിരുന്നു. ബാങ്കുകളുടെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള റോഡിലും ഉണ്ടായിരുന്ന സിസിടിവികള്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ദൃശ്യങ്ങളിലും ജെന ഉണ്ടായിരുന്നു. ഇതെല്ലാമാണ് ഇയാളിലേക്ക് അന്വേഷണം വഴിതിരിക്കാന്‍ പൊലീസിനെ പ്രേരിപ്പിച്ചത്.