പെണ്ണുകാണല്‍ എന്ന വ്യാജേന നഗ്‌ന ചിത്രങ്ങളെടുത്ത് വ്യവസായിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടി

എറണാകുളത്തെ ഒരു വ്യവസായിയെയാണ് മൈസൂരില്‍ പെണ്ണുകാണാനെന്ന വ്യാജേന കൂട്ടിക്കൊണ്ടുപോയി തട്ടിപ്പ് നടത്തിയത്. യാത്ര മധ്യേ മൈസൂരിലെ വിജനമായ സ്ഥലത്തെ ഒരു വീട്ടിലെത്തിച്ച ശേഷം പെണ്‍കുട്ടിയോട് സംസാരിക്കാന്‍ എന്ന് പറഞ്ഞ് മുറിയില്‍ കയറ്റി മുറി പുറത്ത് നിന്നും പൂട്ടി.

മുറിയില്‍ കയറിയ വ്യവസായിയെ ഭീഷണിപ്പെടുത്തി നഗ്‌നനാക്കി യുവതിക്കൊപ്പം ഫോട്ടോകളെടുത്തു. കൈവശമുണ്ടായിരുന്ന ഒരു ലക്ഷത്തോളം രൂപയും വിലയേറിയ വാച്ചും കവര്‍ന്നു. മുദ്രപത്രങ്ങളില്‍ ഒപ്പിട്ട് വാങ്ങിയശേഷം നാദാപുരത്തെത്തിച്ചു. അവിടെ വച്ച് രണ്ടു ലക്ഷം രൂപ കൂടി കൈക്കലാക്കി. കഴിഞ്ഞവര്‍ഷം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലായിരുന്നു സംഭവം. എറണാകുളത്ത് ബിസിനസ് നടത്തുന്ന കോഴിക്കോട് സ്വദേശിയാണ് തട്ടിപ്പിനിരയായത്. പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ച പ്രതികള്‍ മൈസൂരില്‍ പെണ്ണുകാണാന്‍ പോകാമെന്നും വിശ്വസിപ്പിച്ചാണ് എറണാകുളത്ത് നിന്നും കാറില്‍ കൂട്ടിക്കൊണ്ടുപോയത്.

മൈസൂരിലെ അജ്ഞാത സ്ഥലത്തെ വീട്ടില്‍ പെണ്‍കുട്ടിയും മാതാപിതാക്കളും അടക്കമുള്ള ആളുകള്‍ ഉണ്ടായിരുന്നു. കാര്യങ്ങള്‍ സംസാരിക്കുന്നതിനിടെ പെണ്‍കുട്ടിയുമായി സംസാരിക്കാമെന്ന് പറഞ്ഞ മുറിയില്‍ കയറിയ ശേഷം പ്രതികള്‍ മുറി പുറത്ത് നിന്നു പൂട്ടി. ഉടന്‍ കര്‍ണാടക പോലീസ് എന്നുപറഞ്ഞ് ഒരു സംഘാം വീട്ടിലെത്തുകയും മുറിക്കകത്ത് കയറി വ്യവസായിയെ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് നഗ്‌ന ഫോട്ടോകള്‍ എടുക്കുകയും കവര്‍ച്ച നടത്തുകയും ചെയ്തു.

ബ്രോക്കര്‍മാരും ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണെന്ന് പിന്നീടാണ് മനസിലായത്. ഇവരാണ് നാദാപുരത്ത് വെച്ച് രണ്ടുലക്ഷം രൂപ കൈപ്പറ്റിയത്. പീഡനക്കേസിലും, മയക്കുമരുന്നുകേസിലും ഉള്‍പ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തിയ പ്രതികള്‍ തുടര്‍ന്നും പണം ആവശ്യപ്പെട്ടതോടെയാണ് വ്യവസായി പരാതി നല്‍കിയത്.